ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഗോരഖ്പുറിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ചയ്ക്കിടെ നവജാതശിശുക്കള്‍ ഉള്‍പ്പെടെ 70 കുഞ്ഞുങ്ങള്‍ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇതില്‍ ഉള്‍പ്പെട്ട ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദേഹം പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശുപത്രി വാര്‍ഡുകളില്‍ കടക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്‌ക്കൊപ്പം ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.  ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരും ആശുപത്രിയില്‍ എത്തിയത്.  മന്ത്രിമാരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്ഥലപരിമിതി മൂലം വാര്‍ഡുകള്‍ക്ക് പുറത്തും വരാന്തയിലും കിടത്തിയിരുന്ന രോഗികളെയും ബന്ധുക്കളെയും അവിടെനിന്ന് നീക്കി. യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗോരഖ്പുര്‍.


കുഞ്ഞുങ്ങള്‍ മരിക്കനിടയായ സംഭാവത്തെകുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്‌.  പുറത്തുനിന്ന് റിപ്പോര്‍ട്ട്‌ചെയ്യാതെ ആശുപത്രിക്ക് അകത്ത്ചെന്ന് മാധ്യമപ്രവര്‍ത്തകര്‍ കാര്യങ്ങള്‍നേരിട്ട് മനസ്സിലാക്കണം. മാധ്യമപ്രവര്‍ത്തകരെ തടയരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. കൂട്ടമരണത്തെക്കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കുമെന്നും ആദിത്യനാഥ് അറിയിച്ചു. അവരുടെ റിപ്പോര്‍ട്ട്‌കിട്ടുന്നതുവരെ എല്ലാരും കാത്തിരിക്കാന്‍ തയ്യാറാവണം എന്നും അദ്ദേഹം പറഞ്ഞു.