അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയിലെ കുപ്രസിദ്ധമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേരുടെ ശിക്ഷ വിധിക്കുന്നത് ജൂൺ 17ലേക്ക് വീണ്ടും മാറ്റി. ഇത് നാലാം തവണയാണ് വാദം പൂർത്തിയാകാത്തതിനാൽ വിധി പറയുന്നത് എസ്.ഐ.ടി സ്പെഷല്‍ കോടതി മാറ്റുന്നത്.ജൂൺ ആറിന് വിധി പറയാനിരുന്ന കോടതി വാദം പൂർത്തിയാകാത്തതിനാൽ ജൂൺ ഒമ്പതിലേക്കും പത്തിലേക്കും നേരത്തെ മാറ്റിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം രണ്ടിനാണ് കേസില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് ജഡ്ജി പി.ബി ദേശായ് വിധിച്ചത്. ഇതില്‍ 11 പേര്‍ക്കെതിരെയാണ് കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞിട്ടുള്ളത്.അതേസമയം, ക്രിമിനല്‍ ഗൂഢാലോചനക്കുറ്റത്തില്‍നിന്ന് എല്ലാ പ്രതികളെയും കോടതി ഒഴിവാക്കിയതിനാല്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വൈദ്യ അടക്കമുള്ള അവശേഷിക്കുന്ന 13 പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കില്ളെന്നാണ് കരുതുന്നത്. 14 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവിലാണ് വിധിപ്രഖ്യാപനം. 


കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവും കോര്‍പറേറ്ററുമായ ബിബിന്‍ പട്ടേല്‍, കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജി എര്‍ഡ എന്നിവരടക്കം 36 പേരെ കുറ്റമുക്തരാക്കിയിരുന്നു.വധശിക്ഷയോ മരണംവരെ തടവോ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സംഭവം പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണെന്ന് പ്രതിഭാഗം വാദിച്ചു.മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ടത്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ചമന്‍പുരയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഒരു സംഘം കൂട്ടആക്രമണം അഴിച്ചു വിട്ടു എന്നതാണ് കേസിനാസ്പദമായ സംഭവം . മിക്ക വീടുകളും കത്തിച്ചാമ്പലായി. 31 പേരെ ഈ സംഭവത്തിനുശേഷം കാണാതായി.