ശ്രീനഗര്‍: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ തീവ്രവാദികളെ പാടെ ഉൻമൂലനം ചെയ്യണമെന്ന ദൗത്യവുമായി ഇന്ത്യൻ പട്ടാളം സുരക്ഷയും പരിശോധനകളും ശക്തമാക്കി. സെൻട്രൽ റിസർവ് പൊലീസും ജവാൻമാരും ഉൾപ്പെടുന്ന 3000 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച ഇന്ത്യൻ സൈന്യം ആരംഭിച്ച ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ഷോപ്പിയാൻ ജില്ലയിലെ 20 ഗ്രാമങ്ങളാണ് സൈന്യം വളഞ്ഞ് പരിശോധിക്കുന്നത്. ദക്ഷിണ കശ്മീരിലെ കോർട്ട് കോംപ്ലക്സിൽ പോലീസ് ഉദ്യോഗസ്ഥരുടെ തോക്കുമായി ഭീകരർ കടന്നുകളഞ്ഞതോടെയാണ് സൈനിക സാന്നിധ്യം വർധിപ്പിച്ച് തിരച്ചിൽ ശക്തമാക്കിയത്.


അടുത്തിടെ ആയുധധാരികളായ ആളുകളുടെ ഗ്രൂപ്പുകൾ തോട്ടത്തിലൂടെ സ്വതന്ത്രമായി കടന്നുപോകുന്നതിെൻറ വിഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതും സൈനിക നീക്കത്തിന് കാരണമായിട്ടുണ്ട്. അതേസമയം തെരച്ചിൽ ആരംഭിച്ചതിന് പിന്നാലെ ഗ്രാമങ്ങളിൽ ഒത്തുകൂടിയ യുവാക്കൾ സൈനികർക്ക് നേരെ കല്ലേറ് നടത്തി.


അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞ് കയറാനായി 10ഉം, 12ഉം പേരടങ്ങുന്ന ഭീകര സംഘങ്ങൾ പാക് അധീന കശ്മീരിൽ തമ്പടിച്ചിട്ടുണ്ടെന്ന് ഇന്റലിജൻസ് വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൈന്യം സുരക്ഷ ശക്തമാക്കിയത്.