ചെന്നൈ : ജെല്ലിക്കെട്ടില്‍ നിരോധനമല്ല നിയന്ത്രണമാണ് വേണ്ടതെന്ന് നടന്‍ കമല്‍ഹാസന്‍. ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്നാട് സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പ്രതിഷേധങ്ങൾക്കിടെ അക്രമമുണ്ടായതിന് പോലീസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമല്‍ഹാസന്‍ പറഞ്ഞത്. ജെല്ലിക്കെട്ടിലെ നിയമഭേദഗതി എന്ന ആവശ്യത്തിന് 20 വര്‍ഷത്തെ പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


എല്ലാ തരം നിരോധനങ്ങള്‍ക്കും താന്‍ എതിരാണ്. തന്‍റെ സിനിമയായ വിശ്വരൂപത്തിന് നിരോധനം നേരിട്ടപ്പോഴും താന്‍ ഇതുപോലെ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ട് വിഷയത്തില്‍ നിയമഭേദഗതി വേണമെന്ന ആവശ്യത്തിന് 20 വര്‍ഷത്തെ പഴക്കമുണ്ടെന്ന് വ്യക്തമാക്കി.


ആനകളെ പൂരത്തിനും ഉത്സവങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ അവയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ജെല്ലിക്കെട്ട് നടക്കുമ്പോള്‍ കാളകള്‍ക്ക് ഉണ്ടാക്കുന്നതിലുമധികമാണ്. എന്നിട്ടും കേരളത്തില്‍ ഇപ്പോഴും എഴുന്നള്ളിപ്പിന് ആനകളെ ഉപയോഗിക്കുന്നു. എല്ലാവരും ഒരുപോലെ നികുതി നല്‍കുന്നവരാണെന്നിരിക്കെ, കേരളത്തിനും തമിഴ്‌നാടിനും രണ്ടു നിയമം എന്ന രീതി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.


ജെല്ലിക്കെട്ട് സമരത്തിനിടെ അക്രമമുണ്ടായതിന് പോലീസ് മറുപടി പറയണം. വാഹനങ്ങള്‍ക്കു പോലീസുകാര്‍ തീവയ്ക്കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ഒരു വിശദീകരണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. വാഹനങ്ങള്‍ കത്തിക്കുന്നതായി വീഡിയോയില്‍ കാണുന്ന പോലീസുകാര്‍ യഥാര്‍ഥ പോലീസുകാരായിരിക്കില്ല എന്നാണു താന്‍ കരുതുന്നത്.


തമിഴ്‌നാട് മുഖ്യമന്ത്രി സമരമുഖം സന്ദര്‍ശിക്കേണ്ടതായിരുന്നു. എംജിആറായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ സമരക്കാര്‍ക്കൊപ്പം മറീന ബീച്ചില്‍ ഇറങ്ങുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.