നൃത്തക്കാരി പരാമർശം: നരേഷ് അഗർവാൾ മാപ്പുപറഞ്ഞു
രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് സമാജ്വാദി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് നരേഷ് അഗർവാൾ വിവാദകരമായ പ്രസ്താവന നടത്തിയത്
ന്യൂഡൽഹി: സമാജ്വാദി പാര്‍ട്ടി എംപിയായ ജയ ബച്ചനെതിരെ 'നൃത്തക്കാരി' പരാമർശം നടത്തി വിവാദത്തിലായ നരേഷ് അഗർവാൾ മാപ്പ് പറഞ്ഞു. പരാമർശത്തിലൂടെ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും നരേഷ് അഗർവാൾ പ്രതികരിച്ചു.
വാര്‍ത്താ ഏജന്‍സിക്ക് നല്കി അഭിമുഖത്തിലാണ് നരേഷ് അഗര്‍വാള്‍ ജയ ബച്ചനോട് ഖേദം പ്രകടിപ്പിച്ചത്.
രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് സമാജ്വാദി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് നരേഷ് അഗർവാൾ വിവാദകരമായ പ്രസ്താവന നടത്തിയത്. നൃത്തക്കാരിക്കു സീറ്റ് നൽകിയതു വേദനിപ്പിച്ചു, എന്നായിരുന്നു നരേഷ് അഗര്‍വാളിന്റെ പ്രസ്താവന. ഇത് വിവാദമായി. പ്രസ്താവനയ്ക്കെതിരെ ബിജെപി വനിതാ മന്ത്രിമാർ കൂടി രംഗത്തെത്തിയതോടെയാണ് നരേഷ് അഗർവാൾ മാപ്പുപറഞ്ഞത്.
ജയ ബച്ചനെതിരായ നരേഷ് അഗർവാളിന്റെ പരാമർശങ്ങൾ അനുചിതവും അസ്വീകാര്യവുമാണെന്ന് സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു. നരേഷ് അഗർവാളിനെ മറികടന്ന് ജയ ബച്ചന് രാജ്യസഭാ സീറ്റ് നൽകാൻ സമാജ്വാദി പാർട്ടി തീരുമാനിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. നരേഷ് അഗർവാളിന്റെ മകനും എസ്.പിയുടെ സിറ്റിംഗ് എംഎൽഎയുമായ നിധിൻ അഗർവാളും ബിജെപിയിൽ ചേർന്നിട്ടുണ്ട്.