ചെന്നൈ: വരുന്ന നൂറ് ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടന്നാൽ മൽസരരംഗത്ത് താനും ഉണ്ടാകുമെന്ന സൂചന നൽകി നടൻ കമൽഹാസൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിർബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെൺകുട്ടിയുടെ അവസ്ഥയിലാണ് തമിഴ്നാട്ടിലെ ജനങ്ങളെന്നും അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളിൽ തമിഴ് ജനതയ്ക്ക് താൽപര്യമില്ലെന്നും ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് കമൽഹാസൻ തന്‍റെ നിലപാടു വ്യക്തമാക്കിയത്.


'തമിഴ് മക്കള്‍ക്ക്‌ അതിൽനിന്ന്‍ പുറത്തുകടക്കണമെന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അടുത്ത 100 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടന്നാൽ താൻ മൽസരിക്കും. നിലവിലെ രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ പാർട്ടി നേതാക്കളെയും കാണും, സംസാരിക്കും.' കമൽഹാസൻ പറയുന്നു.


എന്നാൽ രാഷ്ട്രീയത്തിൽ തനിച്ചു നിൽക്കുന്നതിനാണ് താൽപര്യമെന്ന്‍ തുറന്നുപറ‍ഞ്ഞ കമൽഹാസൻ, താൻ രജിനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വ്യക്തമാക്കി.


രജനീകാന്തിന്‍റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായ അവസരത്തിലാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കമൽഹാസനും രംഗത്തെത്തിയത്. ഇതിന്‍റെ ഭാഗമായി വിവിധ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 


വ്യാഴാഴ്ച ചെന്നൈയിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളുമായും കമൽഹാസൻ ചർച്ച നടത്തിയിരുന്നു. എന്നാൽ പാർട്ടിയിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചതായാണ് സൂചന.