Hyderabad: ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രിയും   തെലങ്കാന രാഷ്ട്ര സമിതി അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖർ റാവു. BJP വിരുദ്ധ നേതാക്കളെ സന്ദര്‍ശിക്കാന്‍ സംസ്ഥാനങ്ങൾതോറും പര്യടനം നടത്തിയ ശേഷം അദ്ദേഹം തന്‍റെ ദേശീയ പാർട്ടി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് "ഭാരത്  രാഷ്ട്ര സമിതി"  (Bharat Rashtra Samiti BRS) എന്നപേരിലാണ്  അദ്ദേഹം തന്‍റെ ദേശീയ പാർട്ടി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. അതായത്,   "തെലങ്കാന രാഷ്ട്ര സമിതി  - TRS" എന്ന തന്‍റെ  പ്രാദേശിക പാര്‍ട്ടിയുടെ പേര്  "ഭാരത്  രാഷ്ട്ര സമിതി" എന്നാക്കി മാറ്റിയതായി അദ്ദേഹം പ്രഖ്യാപിച്ചു.    


ബിജെപിയുടെ ജൈത്രയാത്രയ്ക്ക് തടയിടുക, പ്രതിപക്ഷ ഐക്യം സ്ഥാപിച്ചെടുക്കുക  എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അദ്ദേഹത്തിന്‍റെ ഈ നീക്കം. പാർട്ടിയുടെ പ്രഖ്യാപനത്തിനുള്ള ശുഭ മുഹൂർത്തം ഒക്ടോബര്‍ 5 ന് ഉച്ചയ്ക്ക് 1:19 ആയി നിശ്ചയിച്ചിരുന്നു.  


പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി മണിക്കൂറുകള്‍ നീണ്ട യോഗം ഹൈദരാബാദില്‍ നടന്നിരുന്നു. യോഗത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ നേരിട്ടും  വിര്‍ച്വല്‍  മീറ്റിലൂടെയും പങ്കെടുത്തിരുന്നു.  



DMKയുടെ  സഖ്യകക്ഷിയുമായ VCK-യുടെ തലവൻ തോൽ തിരുമാവളവൻ യോഗത്തില്‍ പങ്കെടുത്തിരുന്നു. കൂടാതെ, ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി വിര്‍ച്വല്‍  മീറ്റിലൂടെ യോഗത്തില്‍ പങ്കെടുക്കുകയും  പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.


പുതിയ പാര്‍ട്ടി പ്രഖ്യാപനത്തോടെ ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തിനായി കളത്തിലിറങ്ങുകയാണ് KCR. അജയ്യരായി മുന്നേറുന്ന BJPയ്ക്ക് ശക്തനായ ഒരു എതിരാളി എന്ന നിലയിലാണ് KCR സ്വയം  വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി അദ്ദേഹം സംസ്ഥാനങ്ങള്‍തോറും നടത്തിയ പര്യടനങ്ങള്‍ക്കിടെ ഒരു ദേശീയ നേതാവായി സ്വയം ഉയർത്തിക്കാട്ടുകയും  ചെയ്തിരുന്നു.


രാജ്യം ഭരിക്കുന്ന BJPയും കോണ്‍ഗ്രസും  ദേശീയ രാഷ്ട്രീയത്തില്‍ പരാജയപ്പെട്ടുവെന്ന സ്ഥിരം പല്ലവിയുമായാണ് KCR മുന്നേറുന്നത്.  മോദിയുടെ ഗുജറാത്ത് മോഡൽ വലിയ പരാജയമാണെന്ന് ജനങ്ങളെ മനസ്സിലാക്കിക്കൊണ്ട് തെലുങ്കാനയിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ക്ഷമപദ്ധതികളും ദേശീയ തലത്തിലേക്ക് എത്തിക്കുകയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.  


ബിജെപിക്കും ബദലായി തെലുങ്കാന മോഡൽ ഉയർത്തി കാട്ടി ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് കടക്കുക എന്നതാണ് KCRന്‍റെ ലക്ഷ്യം.  കൂടാതെ, അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനത്തിന്‍റെ സമയവും ഏറെ നിര്‍ണ്ണായകമാണ്.  രാഹുല്‍ ഗാന്ധിയുടെ നേത്രുത്വത്തില്‍  കോണ്‍ഗ്രസിന്‍റെ  "ഭാരത് ജോഡോ യാത്ര" നിരവധി സംസ്ഥാനങ്ങള്‍ പിന്നിട്ട അവസരത്തിലാണ് പുതിയ ദേശീയ പാര്‍ട്ടിയുടെ പ്രഖ്യാപനം KCR നടത്തുന്നത് എന്നതും രാഷ്ട്രീയ നിരീക്ഷകര്‍  ഏറെ സൂക്ഷ്മതയോടെയാണ് നോക്കിക്കാണുന്നത്.


ദേശീയ പാർട്ടിയെന്ന പദവി ലഭിക്കണമെങ്കിൽ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആറ് ശതമാനം വോട്ട് ലഭിക്കണമെന്നതാണ് ചട്ടം. ഇതിനായി  തെലുങ്കാനയിൽ നിന്ന് പുറത്തേക്കുള്ള സാധ്യത തേടുന്ന ചന്ദ്രശേഖരറാവു പ്രധാനമായും  ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാവും   ആദ്യം കടന്നു ചെല്ലുകയെന്നാണ്  സൂചന...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.