അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കമ്മീഷന്‍റെ അന്തിമ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രി പ്രദീപ്‌ സിംഗ് ജഡേജയാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവെച്ചത്. സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. 


ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് ശേഷം നടന്ന കലാപം ആസൂത്രിതമായിരുന്നില്ലയെന്നും മോദി സര്‍ക്കാര്‍ കലാപം തടയാന്‍ ശ്രമിച്ചിരുന്നുവെന്നും മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച സംഭവവും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപവും അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മീഷന്‍റെ ആദ്യ ഭാഗം 2009 സെപ്റ്റംബര്‍ 25 ന് നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നു. 


വിരമിച്ച ജസ്റ്റിസുമാരായ ജിടി. നാനാവതിയും അക്ഷയ് മെഹ്തയും ചേര്‍ന്നുള്ള കമ്മീഷന്‍ 2014 ല്‍ ആനന്ദിബെന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇത് തടഞ്ഞുവെക്കുകയായിരുന്നു.


തുടര്‍ന്ന് അടുത്ത നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നാണ് ഈ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.


ആയിരത്തോളം പേരാണ് ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതല്‍ പേര്‍ യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കണക്ക്. 


അയോധ്യയില്‍നിന്നുമുള്ള കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടിയുടെ ബോഗിയ്ക്ക് ഗോധ്രയില്‍ വെച്ച് തീയിടുകയും അതിനെ തുടര്‍ന്ന്‍ 59 കര്‍സേവകര്‍ വെന്തുമരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ കലാപം പൊട്ടിപ്പുറപ്പെട്ടത്.


ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് കമ്മീഷനെ നിയോഗിച്ചത്.