അലിഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ വാക് പയറ്റിനും ശക്തിയേറുകയാണ്... തങ്ങളുടെ വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാനാണ് ഇന്നത്തെ നേതാക്കള്‍ക്ക് കൂടുതല്‍ താത്പര്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ പുതിയ വിവാദ പരാമര്‍ശവുമായി ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറെത്തി. 


കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു, നടന്‍മാരായ നസിറുദ്ദീന്‍ ഷാ, അമീര്‍ ഖാന്‍ എന്നിവര്‍ രാജ്യദ്രോഹികളാണെന്നാണ് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്‍റെ ഭാഷ്യം. ഇന്ദ്രേഷ് കുമാര്‍ ഇവരെ രാജാ ജയ്ചന്ദിനോടും, ബംഗാളിലെ നവാബ് മീര്‍ജാഫറിനോടുമാണ് തുലനം ചെയ്തിരിക്കുന്നത്. 


അജ്മല്‍ കസബ്, യാക്കൂബ്, ഇശ്രത് ജഹാന്‍ എന്നിവരെ പോലെയുള്ള യുവാക്കളെയല്ല, എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ പാത പിന്തുടരുന്നവരെയാണ് രാജ്യത്തിന് ആവശ്യം. കസബിന്‍റെ പാത പിന്തുടരുന്നവര്‍ രാജ്യദ്രോഹികളാണ്. ഇവര്‍ (സിദ്ദു, നസിറുദ്ദീന്‍ ഷാ, അമീര്‍ ഖാന്‍) നല്ല അഭിനേതാക്കളാവാം, പക്ഷെ ഇവര്‍ ആദരവ് അര്‍ഹിക്കുന്നില്ല, കാരണം ഇവര്‍ ദേശദ്രോഹികളാണ്, അദ്ദേഹം പറഞ്ഞു. 


അലിഗഢില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. 


അയോധ്യയിലെ രാമ ക്ഷേത്രനിര്‍മ്മാണത്തെപ്പറ്റി പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കോണ്‍ഗ്രസും  ഇടതുപക്ഷ മത വര്‍ഗീയ പാര്‍ട്ടികളും ചില ജഡ്ജിമാരുമാണ് അയോധ്യ കേസ് നീട്ടിക്കൊണ്ടു പോകുന്നതെന്ന് ഇന്ദ്രേഷ് കുമാര്‍ ആരോപിച്ചു. ഇക്കാരണത്താലാണ് രാമ ക്ഷേത്രനിര്‍മ്മാണ൦ വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, കോണ്‍ഗ്രസിന്‍റെയും ഇടതുപക്ഷ പാര്‍ട്ടികളുടേയും ജഡ്ജിമാരുടേയും വസതിയ്ക്ക് മുന്‍പില്‍ പ്രതിഷേധം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.