ഗുവാഹത്തി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371 ല്‍ മാറ്റങ്ങള്‍ വരുത്തില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന പട്ടിക പ്രസിദ്ധപ്പെടുത്തിയതിനുശേഷം ആദ്യമായി അസം സന്ദര്‍ശിക്കവേയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.


ആര്‍ട്ടിക്കിള്‍ 371 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പ്രത്യേക പദവിയാണെന്നും അതില്‍ ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ലയെന്നും അമിത് ഷാ പറഞ്ഞു.


മാത്രമല്ല ആര്‍ട്ടിക്കിള്‍ 370 ല്‍ നിന്നും ഏറെ വ്യത്യസ്തമാണ് ആര്‍ട്ടിക്കിള്‍ 371 മത്തെ വകുപ്പെന്നും അദ്ദേഹം പറഞ്ഞു.


ഗോത്ര വിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശമായതിനാലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കിയത്. ആര്‍ട്ടിക്കിള്‍ 371ബി യാണ് അസമിന് പ്രത്യേക പദവി നല്‍കുന്നത്.


ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന ആര്‍ട്ടിക്കിള്‍ 371 കേന്ദ്രം എടുത്ത് കളയുമെന്ന് ചിലര്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും അമിത് ഷാ പറഞ്ഞു.