എൻടിപിസി സ്ഫോടനം: 32 മരണം, മൂന്നംഗ വിദഗ്ദ്ധ സമിതി അന്വേഷിക്കും
ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നാഷണൽ തെർമൽ പവർ കോർപറേഷന്‍റെ (എൻടിപിസി) ഉൻചഹാർ താപനിലയത്തിലുണ്ടായ ബോയിലർ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 100 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നു ഡോക്ടർമാർ അറിയിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പ്ലാന്റിലെ 500 മെഗാവാട്ടിന്റെ ആറാമത്തെ യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്.
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നാഷണൽ തെർമൽ പവർ കോർപറേഷന്‍റെ (എൻടിപിസി) ഉൻചഹാർ താപനിലയത്തിലുണ്ടായ ബോയിലർ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 100 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നു ഡോക്ടർമാർ അറിയിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പ്ലാന്റിലെ 500 മെഗാവാട്ടിന്റെ ആറാമത്തെ യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടന കാരണം അന്വേഷിക്കാന്‍ എൻടിപിസി മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. എൻടിപിസി ഡയറക്ടറാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍.30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 2 ലക്ഷം രൂപയും കമ്പനി വാഗ്ദാനം ചെയ്തു.
ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അയച്ച നോട്ടീസില്‍ 6 ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 25,000 രൂപയും വാഗ്ദാനം ചെയ്തിരുന്നു.