സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍ എത്തിച്ച സംഭവം വന്‍ വിവാദമാകുന്നു
വെള്ളിയാഴ്ച പുലര്‍ച്ചയ്ക്ക് അരുണാചല്‍പ്രദേശിലെ തവാങ്ങിലുണ്ടായ സേനാ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സൈനികരുടെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൈനിക കേന്ദ്രങ്ങളിലേക്കയച്ചത് വന്‍ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്.
മൃതദേഹങ്ങള്‍ എത്തിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ പ്രാദേശികമായി ലഭിച്ചില്ല. അതിനാലാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി മൃതദേഹം സൈനിക ആസ്ഥാനത്തെത്തിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍ ഏഴ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്ടറുകള്‍ക്ക് കഴിയില്ല, അതുകൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഉപയോഗിക്കാന്‍ കാരണമെന്നാണ് സൈനിക വൃത്തങ്ങളുടെ വിശദീകരണം.
പ്രതികരണവുമായി ഒട്ടേറെപേര്‍ സാമൂഹിക മാധ്യമങ്ങളില്‍ എത്തി. സൈനികരുടെ മൃതദേഹത്തോടു കാട്ടിയ അനാദരവ് വിവാദമായിരിക്കുകയാണ്.
അതേ സമയം പെട്ടികള്‍ ഉപയോഗിക്കാന്‍ കഴിയില്ലായിരുന്നെങ്കില്‍ ബോഡി ബാഗുകള്‍ ഉപയോഗിച്ചു കൂടായിരുന്നോ എന്ന ചോദ്യത്തിന് ഇത്തരം ഒറ്റപ്പെട്ട സൈനിക കേന്ദ്രങ്ങളില്‍ അത്യാവശ്യം വേണ്ടവ മാത്രമേ കരുതൂ എന്നും ബോഡി ബാഗുകള്‍ വലിയ മിലിട്ടറി സംവിധാനങ്ങള്‍ക്കുള്ളില്‍ മാത്രമേ ഉണ്ടാവൂ എന്നും സൈന്യം പറയുന്നു.
ആദ്യം പ്രതിരോധിച്ചെങ്കിലും കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ മൃതദേഹങ്ങള്‍ വഹിച്ചത് വലിയ ചട്ട ലംഘനമാണ് എന്ന് ഒടുവില്‍ സൈന്യം ഒദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചു.
മാതൃരാജ്യത്തെ സേവിക്കാന്‍ ഏഴ് ചെറുപ്പക്കാര്‍ വെയിലത്തിറങ്ങി; ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നത്’, ഇതായിരുന്നു സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ട് റിട്ട ലെഫ് ജനറല്‍ എച്ച എസ് പനാഗ് ട്വീറ്റ് ചെയ്തത്.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ട്വീറ്ററിലൂടെ തന്‍റെ എതിര്‍പ്പ് പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചയ്ക്ക് അരുണാചല്‍പ്രദേശിലുണ്ടായ സേനാ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രണ്ട് ഉദ്യോഗസ്ഥരടക്കം 7 പേര്‍ മരിച്ചിരുന്നു.