മുംബൈ∙ പഞ്ചാബ് നാഷണല്‍ ബാങ്കിൽനിന്നു കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയ്ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് കുറ്റപത്രം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍നിന്നു 13,400 കോടി രൂപ തട്ടിയ കേസിലെ ആദ്യത്തെ കുറ്റപത്രമാണു സിബിഐ സമര്‍പ്പിച്ചത്. മുംബൈ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


നീരവിനൊപ്പം അമ്മാവൻ മെഹുൽ ചോക്സി, പിഎൻബി മുൻ എംഡിയും മുൻ സിഇഒയുമായ ഉഷ അനന്തസുബ്രഹ്മണ്യൻ, എക്സി.ഡയറക്ടര്‍മാരായ കെ.വി. ബ്രഹ്മാജി റാവു, സഞ്ജിവ് ശരൺ, ഇന്റർനാഷണല്‍ ഓപറേഷൻസ് ജനറൽ മാനേജർ നേഹൽ അഹദ് എന്നിവരെയും പ്രതികളാക്കിയാണ് മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 


സിബിഐ രജിസ്റ്റര്‍ ചെയ്ത 2 കേസുകളിലായി 19 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. നീരവ് മോദിയേയും മെഹുല്‍ ചോക്‌സിയേയും ഉള്‍പ്പെടുത്തി അനുബന്ധകുറ്റപത്രം മെയ് 18ന് നല്‍കും.


കുറ്റപത്രം സമർപ്പിക്കാനുള്ള കാലാവധിയായ 90 ദിവസം കഴിയാനിരിക്കെയാണ് സിബിഐ കോടതിയിലെത്തിയത്. കുറ്റാരോപിതർക്ക് ഇനി ജാമ്യത്തിനും ശ്രമിക്കാനാകില്ല.


വിദേശത്തുനിന്നു വായ്പയെടുക്കാൻ ജാമ്യപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിങ്) നൽകുന്നതിൽ ഉൾപ്പെടെ റിസർവ് ബാങ്കിന്‍റെ ചട്ടങ്ങൾ പിഎൻബി പാലിച്ചിട്ടില്ലെന്നും എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തെന്നും കേസിൽ ഉൾപ്പെടുത്താൻ തക്ക തെളിവു ലഭിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.


അടുത്ത കുറ്റപത്രത്തിൽ നീരവ് മോദിയുടെ ഭാര്യ ആമി, സഹോദരൻ നിഷാൽ തുടങ്ങിയ മറ്റു കുടുംബാംഗങ്ങളെയും പ്രതി ചേര്‍ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നീരവും മെഹുലും രാജ്യം വിട്ട സാഹചര്യത്തിൽ ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്.


ഇതുമായി ബന്ധപ്പെട്ടു ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 11,346 കോടിയുടെ ക്രമക്കേടുകൾ പുറത്തുവന്നത്. 2011 മുതലുള്ള തട്ടിപ്പാണ് ഇതെന്നും റിപ്പോർട്ടുണ്ട്.