ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയതിന് മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ്‌ നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിക്കവേയാണ് ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ഷര്‍മിഷ്ഠയെ പൊലീസ് അറസ്റ്റു ചെയ്തത്.


 



 


പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതായി അവര്‍ ട്വീറ്റ് ചെയ്തിറ്റുണ്ട്. ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ ഇന്നും കനത്ത പ്രതിഷേധം തുടരുകയാണ്. പലയിടങ്ങളിലും ഇന്നും റോഡ് റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുത്തത്.


ഇതിനിടയില്‍ ഡല്‍ഹി ജുമഅ മസ്ജിദിന് മുന്നില്‍ കൂറ്റന്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. 


പ്രതിഷേധം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ജുമഅ മസ്ജിദിനുള്ളിലേക്ക് പൊലീസ് കടന്നെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഒടുവില്‍ പുറത്തെത്തിയ ശേഷമാണ് അദ്ദേഹത്തിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.


ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ വലിയ രീതിയില്‍ ആളുകള്‍ എത്തുകയും പ്രതിഷേധം ഇപ്പോഴും തുടരുകയുമാണ്. 


ഡല്‍ഹി സീലംപൂര്‍ മസ്ജിദിനും മുന്നിലും ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഡല്‍ഹിയിലെ പെട്രോള്‍ പമ്പുകള്‍ പലതും അടച്ചിടുകയും വാഹനഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. 


പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയും ബി.ആര്‍ അംബേദ്ക്കറുടെ ചിത്രവും ഇന്ത്യന്‍ പതാകയും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ജുമഅ മസ്ജിദിന് മുന്‍പില്‍ കൂറ്റന്‍ പ്രതിഷേധം ഇന്ന് നടന്നത്.