ന്യൂഡൽഹി:സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹർ അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടന ബെഞ്ചിൻ്റേതാണ് സുപ്രധാന വിധി. ആധാറുമായി ബന്ധപ്പെട്ട വിവരശേഖരണത്തെ വിധി ബാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്. ഇതോടെ, സ്വകാര്യത മൗലികാവകാശം അല്ലെന്ന 1954 ലെയും 1962 ലെയും വിധികൾ അസാധുവായി. 


ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.  ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി മാറ്റിയത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോബ്ഡെ, ആര്‍.കെ. അഗര്‍വാള്‍, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒൻപതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.


ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് സുപ്രീം കോടതിയുടെ ഒൻപതംഗ ഡിവിഷന്‍ ബെഞ്ച് പരിശോധിക്കുന്നത്.  ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടു. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് വിഷയം ഒമ്പതംഗ ബെഞ്ചിനു വിടുകയായിരുന്നു. ആധാര്‍ വിഷയത്തില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നാണ് കോന്ദ്രസര്‍ക്കാരിന്‍റെ നിലപാട്.


ആധാര്‍ കേസ് എത്ര ജഡ്ജിമാരുള്‍പ്പെട്ട ബെഞ്ച് പരിഗണിക്കണമെന്നത് ഒമ്പതംഗ ബെഞ്ചിന്‍റെ വിധിക്കു ശേഷം തീരുമാനിക്കും.