ന്യൂഡല്‍ഹി: നാലു വര്‍ഷത്തോളമായി തലസ്ഥാനത്ത് നടന്നു വന്നിരുന്ന അധികാര ശീതയുദ്ധത്തില്‍ സുപ്രീം കോടതി നടത്തിയ നിര്‍ണ്ണായക വിധിയില്‍ മുന്‍‌തൂക്കം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിനുതന്നെ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയ്ക്ക് പൂര്‍ണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട സര്‍ക്കാരിന് സുപ്രീം കോടതി അത് നിരാകരിച്ചുവെങ്കിലും ആത്യന്തികമായി വിധി നേട്ടം തന്നെ. 


ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് എന്ന് സുപ്രീം കോടതി പറയുകയുണ്ടായി. കൂടാതെ ലെഫ്റ്റനൻറ് ഗവര്‍ണരുടെ അധികാരം പരിമിതമാണെന്നഭിപ്രായപ്പെട്ട കോടതി ഭരണപരമായ തീരുമാനങ്ങള്‍ വൈകിക്കരുതെന്ന കോടതിയുടെ നിര്‍ദ്ദേശവുമുണ്ട്. അതുകൂടാതെ മന്ത്രിസഭയുടെ തീരുമാനത്തില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ അത് രാഷ്ട്രപതിയെ അറിയിക്കാനുള്ള അധികാരമാണ് ലെഫ്റ്റനൻറ് ഗവര്‍ണര്‍ക്കുള്ളത് എന്ന് കോടതി ചൂണ്ടിക്കാട്ടി. 


അധികാരത്തിന്‍റെ കാര്യത്തില്‍ ഗവര്‍ണറും ലെഫ്റ്റനൻറ് ഗവര്‍ണറും തുല്യരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്‌ മുന്നോട്ടുവച്ച ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാണ്. ലെഫ്റ്റനൻറ് ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‍റെ സഹായവും ഉപദേശവും അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതാണ് അതില്‍ മുഖ്യമായത്. ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അധികാരം ലെഫ്റ്റനൻറ് ഗവര്‍ണര്‍ക്കാണ് എങ്കിലും ആരും ആര്‍ക്കും മുകളില്‍ അല്ല, ആരും ആര്‍ക്കും താഴെയുമല്ല എന്ന കാര്യം ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കി. 


കൂടാതെ രാജ്യ തലസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരു൦ ഒന്നിച്ച് നീങ്ങണമെന്നും വിധി പുറപ്പെടുവിച്ച ബെഞ്ച് അഭിപ്രായപ്പെട്ടു. എല്ലാ കാര്യങ്ങളും ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെടേണ്ട ആവശ്യമില്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഡല്‍ഹി സര്‍ക്കാരിന് വലിയ ആശ്വാസമാണ് നല്‍കിയത്. 


ലഫ്റ്റനന്റ് ഗവര്‍ണറും സര്‍ക്കാരും പരസ്പരം ഐക്യത്തോടെ നീങ്ങണമെന്നും എല്ലാ കാര്യങ്ങളിലും ഗവര്‍ണര്‍ക്ക് ഇടപെടാന്‍ സാധിക്കില്ലെന്നുമായിരുന്നു വാദത്തിനിടെ ഭരണഘടനാ ബെഞ്ച് മുന്‍പേ നീരീക്ഷിച്ചിരുന്നു. 


ഡല്‍ഹിയില്‍ ചരിത്രവിജയം നേടിയാണ്‌ കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഒരു പുതിയ പാര്‍ട്ടി ഇത്രയധികം ജനപ്രീതി നേടുന്നതും ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്. ആം ആദ്മി പാര്‍ട്ടിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചവരാണ് ഡല്‍ഹിയിലെ ജനങ്ങള്‍. 


അധികാരത്തിലേറി നാലു വര്‍ഷത്തോളം ലെഫ്റ്റനൻറ് ഗവര്‍ണര്‍ ഫയല്‍ മടക്കി അയയ്ക്കുന്നതോര്‍ത്ത്‌ പരിതപിച്ചിരുന്ന കെജ്‌രിവാള്‍ സര്‍ക്കാരിന് തങ്ങളുടെ പ്രവര്‍ത്തന മികവു തെളിയിക്കാന്‍ ഇനി ഏകദേശം ഒരു വര്‍ഷം കൂടി മാത്ര൦.