ന്യൂഡല്‍ഹി:   ഇന്ത്യാ ചൈനാ  അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി  ജനറല്‍ മനോജ് മുകുന്ദ് നരവനെ ലഡാക്കില്‍.... 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ സുരക്ഷിതത്വവും പരമാധികാരവും ഏത് വിധേനയും സംരക്ഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് നിര്‍ണ്ണായക സന്ദര്‍ശനത്തിനായി കരസേനാ മേധാവി ലഡാക്കിലെ സൈനികാസ്ഥാനമായ ലേയില്‍ എത്തിയത്. 


യഥാര്‍ഥ നിയന്ത്രണരേഖ (LAC)യിലെ സ്ഥിതിഗതികള്‍ വിലയിരുത്തുക എന്നതായിരുന്നു സന്ദര്‍ശനത്തിന്‍റെ മുഖ്യ അജണ്ട. ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന മൂന്നു പ്രദേശങ്ങളിലെ സ്ഥിതിഗതികളാണ് കരസേനാ മേധാവി വിലയിരുത്തിയത്. 
വടക്കന്‍ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ വൈ.കെ ജോഷി, 14 കോര്‍പ്സ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ ഹരീന്ദര്‍ സിംഗ്, ലെയിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ എന്നിവരുമായാണ് നിര്‍ണ്ണായക  കൂടിക്കാഴ്ച നടന്നത്.  


മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് അതിര്‍ത്തിയിലെ  സ്ഥിതിഗതികള്‍ വിശദീകരിച്ചു നല്‍കി. നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ കുറിച്ചും സൈനിക വിന്യാസത്തെക്കുറിച്ചും അദ്ദേഹം അവലോകനം ചെയ്തു.


അതിര്‍ത്തിയില്‍ അടുത്തിടെ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുഭാഗത്തുമായി 11 സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. വടക്കന്‍ സിക്കിമിലെ നാകുല ചുരത്തിലാണ് ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കുമാണ് പരിക്കേറ്റതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സൈനിക നടപടിക്രമങ്ങള്‍ പ്രകാരം നടത്തിയ സംഭാഷണത്തില്‍ പ്രശ്നം പരിഹരിച്ചു. ഇരുഭാഗത്തേയും 150ഓളം സൈനികരാണ് പരസ്പരം പോരടിച്ചത്. 


ഇന്ത്യയും ചൈനയും തമ്മില്‍ മെയ് ആദ്യവാരം മുതല്‍  അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതേത്തുടര്‍ന്ന്  ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.  ചൈന  പാങ്കോംഗ് സോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ  സൈനികരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുകയും തടാകത്തിലേക്ക് കൂടുതൽ ബോട്ടുകൾ എത്തിക്കുകയും ചെയ്തിരിയ്ക്കുകയാണ്.  


ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ തികച്ചും  പ്രകോപനപരമെന്ന്  അമേരിക്കയും വിമര്‍ശിച്ചിരുന്നു.