ഉപാധികളോടെ ദയാവധത്തിന് അനുമതി നല്കി സുപ്രീം കോടതി
ഇന്ത്യയില്‍ ദയാവധത്തിന് (യൂത്തനേസിയ) ഉപാധികളോടെ അനുമതി നൽകി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി നൽകിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരും വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചെങ്കിലും ദയാവധം അനുവദിക്കുന്ന കാര്യത്തിൽ അഞ്ചുപേരും യോജിപ്പിലെത്തുകയായിരുന്നു. കോമൺ കോസ് എന്ന സംഘടന നൽകിയ ഹർജി പരിഗണിച്ചാണ് വിധി.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദയാവധത്തിന് (യൂത്തനേസിയ) ഉപാധികളോടെ അനുമതി നൽകി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി നൽകിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരും വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചെങ്കിലും ദയാവധം അനുവദിക്കുന്ന കാര്യത്തിൽ അഞ്ചുപേരും യോജിപ്പിലെത്തുകയായിരുന്നു. കോമൺ കോസ് എന്ന സംഘടന നൽകിയ ഹർജി പരിഗണിച്ചാണ് വിധി.
മരണതാല്‍പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധം നടപ്പാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധം അനുവദിക്കുന്നതിനാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്.
അതുകൂടാതെ ഉപാധികൾ സംബന്ധിച്ച മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവോടെ രൂപീകരിക്കുന്ന മെഡിക്കൽ ബോർഡാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. മരുന്ന് കുത്തിവെച്ച് മരിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ആയുസ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്ന് വെക്കാമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.
ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുവദിക്കില്ല എന്ന സാഹചര്യത്തില്‍ ഉപകരണങ്ങള്‍ കൊണ്ട് ജീവന് നിലനിര്‍ത്തുന്ന രോഗികള്‍ക്ക് മുന്‍കൂര്‍ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വെന്റിലേറ്ററിന്‍റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സംഘടന ഹര്‍ജിയില്‍ ചോദിച്ചിരുന്നു.
തന്‍റെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാന്‍ പാടില്ല എന്ന് ഒരാള്‍ പറയുന്നതിന് എങ്ങനെ തടസ്സം നില്‍ക്കാനാവും. അതുപോലെതന്നെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. വെന്റിലേറ്ററിന്‍റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സന്നദ്ധ സംഘടന ഹര്‍ജിയില്‍ ചോദിച്ചു.
നെതര്‍ലന്‍ഡ്, ബെല്‍ജിയം, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ ദയാവധം നിലനില്‍ക്കുന്നത്.