ന്യൂഡല്‍ഹി: ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണത്തെച്ചൊല്ലിയുള്ള നസീറുദ്ദീന്‍ ഷായുടെ പരാമര്‍ശം പാക്കിസ്ഥാനിലും പ്രതികരണം സൃഷ്ടിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂനപക്ഷ വിഭാഗങ്ങളെ പരിചരിക്കേണ്ടത് എങ്ങനെയാണെന്ന് മോദി സര്‍ക്കാരിന് കാണിച്ചുകൊടുക്കാമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പാക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഇമ്രാന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍റെ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ താല്‍പര്യവും ഇതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പാക്കിസ്ഥാനിലെ പഞ്ചാബ് സര്‍ക്കാര്‍ ശനിയാഴ്ച ലാഹോറില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന. ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചുള്ള നസീറുദ്ദീന്‍ ഷായുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ ഈ പ്രസ്താവന.


എന്നാല്‍ പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് കുറിക്കുകൊള്ളുന്ന മറുപടി നസീറുദ്ദീന്‍ ഷായും നല്‍കി. ഇന്ത്യ 70 വര്‍ഷമായി സ്വതന്ത്ര രാഷ്ടമാണെന്നും ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നും, തന്നെ ബാധിക്കാത്ത കാര്യങ്ങളില്‍ പ്രതികരിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളില്‍ ഇടപെടുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്യേണ്ടതെന്നും ഷാ തുറന്നടിച്ചു.


നേരത്തെ പൊലീസുകാരന്‍റെ മരണത്തേക്കാള്‍ പശുവിന്‍റെ മരത്തിനാണ് ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യമെന്ന് ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് നസീറുദ്ദിന്‍ ഷാ പറഞ്ഞിരുന്നു. മതഭ്രാന്ത് വിഷം പോലെ സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഒരു ജിന്നിനെപ്പോലെ സമൂഹത്തെ പിന്‍തുടരുന്ന ആ വിഷം തിരിച്ച് കുപ്പിയിലാക്കുക എന്നത് അത്ര എളുപ്പമല്ലെന്നും ഷാ പറഞ്ഞിരുന്നു.


അതേസമയം, ഷായുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തു വന്നിരുന്നു.