ക്ലാര്‍ക്ക് (ഫിലിപ്പീന്‍സ്): ലോകം നേരിടുന്ന ഗൗരവമായ ഭീഷണി ഭീകരവാദവും മൗലികവാദവുമാണെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഏത് രാജ്യത്ത് എന്നതല്ല, എവിടെയാണെങ്കിലും ഭീകരവാദം ലോകസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. ഫിലിപ്പീന്‍സിലെ ക്ലാര്‍ക്കില്‍ നടക്കുന്ന ആസിയാന്‍ രാഷ്ട്രങ്ങളിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകരാജ്യങ്ങളെ ബാധിക്കുന്ന വിപത്തായി മാറിയിരിക്കുന്ന ഭീകരവാദത്തെ ചെറുക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. നവമാധ്യമങ്ങളും സൈബര്‍ ഇടവും ഭീകരവാദ ഭീഷണിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഇവയിലൂടെ യുവാക്കളെ സ്വാധീനിക്കാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നതായും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. 


ഭീകരവാദികള്‍ക്കും ഭീകരസംഘടനകള്‍ക്കും സുരക്ഷിത താവളം ഒരുക്കുകയും സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ സമഗ്രവും ശക്തവുമായ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ട നിര്‍മല സീതാരാമന്‍, ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കാന്‍ ആസിയാന്‍ രാഷ്ട്രങ്ങളെ ആഹ്വാനം ചെയ്തു. 


സമുദ്രസുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കു വച്ച നിര്‍മല സീതാരാമന്‍, ഇത് സംബന്ധിച്ച് അന്തര്‍ദേശീയ നിയമങ്ങള്‍ രാജ്യങ്ങള്‍ പാലിക്കണമെന്നും വ്യക്തമാക്കി.