പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വർഷത്തെ യൂറോപ്പ് സന്ദർശനത്തിന് തുടക്കമായി . ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു . യുക്രൈനെതിരായ റഷ്യ യുദ്ധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനം. ബർലിനിലെത്തുന്ന പ്രധാനമന്ത്രി ജർമ്മന്‍ ചാൻസലർ ഒലാഫ് സ്കോൾഡുമായി ചർച്ച നടത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറാമത് ഇന്ത്യ ജർമ്മനി മന്ത്രിതല യോഗത്തിന് ഇരുവരും അധ്യക്ഷത വഹിക്കും .  നാളെ കോപ്പൻഹേഗനിലും മറ്റന്നാൾ പാരീസിലും പ്രധാനമന്ത്രി സന്ദർശനം നടത്തും . റഷ്യ-യുക്രൈൻ യുദ്ധം പ്രധാന ചർച്ചയാവും . പ്രവാസി മലയാളികളെയും, വ്യവസായ പ്രമുഖരെയും മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി കാണും . 


ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണ് പ്രധാനമന്ത്രിയുടേത് . മെയ് 2 മുതൽ 4 വരെയായിരിക്കും സന്ദർശനം . ഡെന്മാർക്കിൽ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡക് ഉച്ചകോടിയിലും മോദി പങ്കെടുക്കും . ഫ്രാൻസിൽ അധികാരം നിലനിർത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും . ജർമ്മനിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും . 


ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായും മോദി ചർച്ച നടത്തും .ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിലും പങ്കെടുക്കും . ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി മറ്റ് നോർഡിക് നേതാക്കളുമായി ആശയവിനിമയം നടത്തും.