ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി മാന്‍ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികള്‍ മരിച്ചു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയ്ക്കുള്ള ഒരു ഉപകരണങ്ങളും ഇല്ലാതെയാണ് അവര്‍ മാന്‍ഹോളില്‍ ഇറങ്ങിയത്. 


ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ആദ്യം അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി ഒരാള്‍ മാന്‍ഹോള്‍ വഴി ഇറങ്ങി. കുറേ സമയം കഴിഞ്ഞിട്ടും അയാളെ കാണാത്തതിനാല്‍ കരാറുകാരന്‍ രണ്ടാമത്തെ ആളെ ഇറക്കി. അയാളെയും കാണാതായപ്പോള്‍ മൂന്നാമനോട് അന്വേഷിക്കാന്‍ പറഞ്ഞു. മൂന്നാമനേയും കാണാതായതോടെ നാലാമതൊരാളെ കയര്‍ വഴി താഴേക്കിറക്കിറക്കുകയായിരുന്നു.  എന്നാൽ താഴെ ഇറങ്ങിയ നാലാമന്‍ ശ്വാസം കിട്ടുന്നില്ലെന്ന് നിലവിളിച്ചതിനെ തുടര്‍ന്ന് വലിച്ചു കയറ്റി. പിന്നീട് പോലീസെത്തി മറ്റ് മൂന്നു തൊഴിലാളികളെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  വിഷവാതകം ശ്വസിച്ച്‌ ശ്വാസം മുട്ടലുണ്ടായതാണ് മരണകാരണം എന്ന് പോലീസ് പറഞ്ഞു.  വിഷവാതകം ശ്വസിച്ച നാലാമന്‍ രാജേഷ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.