പാറ്റ്ന: രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ മൂന്ന് ദിവസം കൊണ്ട് സൈന്യത്തെ രൂപീകരിക്കാൻ തന്‍റെ സംഘടനയ്ക്ക് കഴിയുമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. രാജ്യത്തിനുവേണ്ടി പോരാടേണ്ട സാഹചര്യമുണ്ടായാല്‍ ദിവസങ്ങള്‍ക്കകം സൈന്യത്തെ സജ്ജമാക്കാന്‍ ആര്‍.എസ്.എസ്സിന് കഴിയുമെന്നും ഭാഗവത് അവകാശപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയ സ്വയം സേവക് ഒരു സൈനിക സംഘടനയല്ല, എന്നാല്‍ സൈനികര്‍ക്ക് സമാനമായ അച്ചടക്കം തങ്ങള്‍ക്കുണ്ടെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ അവകാശപ്പെട്ടു. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 


പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആര്‍.എസ്.എസ് അധ്യക്ഷന്‍ ബിഹാറില്‍ എത്തിയിട്ടുള്ളത്. കര്‍ഷകര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്താന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ബിഹാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയെണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്‍റെ സന്ദര്‍ശനം.