ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കര്‍ പ്രതിയായ ഉന്നാവ് ബലാല്‍സംഗക്കേസുമായി ബന്ധപ്പെട്ട സിബിഐ അറസ്റ്റ് ചെയ്ത എംഎല്‍എയുടെ വനിതാ കൂട്ടാളി ശശി സിംഗിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെയാണ് സിബിഐ ശശി സിംഗിനെ അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെണ്‍കുട്ടിയെ എംഎല്‍എയുടെ അടുത്തെത്തിച്ച ശശി സിംഗാണെന്നാണ് മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുപി പൊലീസിന് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ഈ സ്ത്രീയെ പരാമര്‍ശിച്ചിരുന്നു. എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ മുറിയുടെ പുറത്ത് കാവലായി നിന്നത് ശശി സിംഗായിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു. 


നീതി തേടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്‍പില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ചര്‍ച്ചയാകുന്നത്. ഒരു വര്‍ഷം മുന്‍പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എംഎല്‍എയ്ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സമരം ചെയ്ത പെണ്‍കുട്ടിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് മരണപ്പെട്ടതോടെ പൊലീസും സര്‍ക്കാരും പ്രതിരോധത്തിലായി. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.