ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോ എന്ന സ്ഥലം കുപ്രസിദ്ധി നേടിയത് ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗര്‍ നടത്തിയ പീഡനകഥകള്‍ പുറത്തു വന്നതോടെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗവും പിന്നീട് ഇരയായ യുവതിയുടെയും കുടുംബത്തിനും നേരെ തുടര്‍ച്ചയായി വധശ്രമവും നടന്ന ഉന്നാവില്‍ത്തന്നെയാണ് പുതിയ സംഭവവും. എന്നാല്‍, ഇപ്പോള്‍ നടന്നിരിക്കുന്നത് അതിലും ദാരുണമായ ഒന്നാണ് എന്നു മാത്രം. 


ലൈംഗീക അതിക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാനുള്ള ശ്രമം നടന്നിരിക്കുകയാണ്. പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. 


വ്യാഴാഴ്ച രാവിലെയാണ് മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. റായ്ബറേലിയേക്ക് പോകുകയായിരുന്ന യുവതിയെ സംഘം ആക്രമിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്തുവെച്ച് പെണ്‍കുട്ടിയുടെമേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 


കൂടാതെ, 80% പൊള്ളലേറ്റ പെണ്‍കുട്ടി ഒരു കിലോമീറ്റര്‍ നടന്നതിന്ശേഷമാണ് സഹായം ലഭിച്ചത് എന്നത് സംഭവം കൂടുതല്‍ ദാരുണമാക്കുന്നു. 


അഞ്ചുപേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ മൂന്ന് പേരെ പിടികൂടിയതായും പോലീസ് പറഞ്ഞു. 


പെണ്‍കുട്ടിയുടെ ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടര്‍ന്ന പശ്ചാത്തലത്തില്‍ വിദഗ്ധ ചികില്‍സയ്ക്കായി ലഖ്നൗ സിവില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. 


അതേസമയം, തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി നേരത്തെ പരാതി നല്‍കിയിരുന്നു.  


മാര്‍ച്ചിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പരാതി നല്‍കിയതിനുള്ള പ്രതികാരമായാണ് തീ കൊളുത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം.