തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് കത്തയച്ച മേയർ ആര്യ രാജേന്ദ്രന്റെ നേത‍ൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് കെ.സുരേന്ദ്രൻ. ദിവസ വേതനത്തിൽ ജീവനക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയോട് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടിയാണ് വിവാദമായത്. 
തിരുവനന്തപുരം കോർപറേഷനിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ഒഴിവുണ്ടെങ്കിൽ അത് ഫില്ല് ചെയ്യേണ്ടത് സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പനാണോയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ചോദിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സത്യപ്രതിഞ്ജാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയർക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. എല്ലായിടത്തും സിപിഎം പ്രവർത്തകരായാൽ മാത്രം ജോലി എന്ന പിണറായി സർക്കാരിന്റെ നയം തന്നെയാണ് തിരുവനന്തപുരം കോർപറേഷനും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന യുവജനങ്ങളോടുള്ള വെല്ലുവിളിയാണിത്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി കിട്ടണമെങ്കിൽ സിപിഎം ആകുകയോ സിപിഎം നേതാക്കളുടെയോ മന്ത്രിമാരുടെയോ ബന്ധുക്കളാകുകയോ ചെയ്യണമെന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ALSO READ: Arya Rajendran: ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർ


 തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത് മഞ്ഞുമലയുടെ അറ്റംമാത്രമാണ്. പട്ടികജാതി ഫണ്ട് തട്ടിപ്പ്, ആറ്റുകാൽ പൊങ്കാല ഫണ്ട് തട്ടിപ്പ്, പാർക്കിംഗ് ഗ്രൗണ്ട് തട്ടിപ്പ് ഉൾപ്പെടെ വലിയ അഴിമതിയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പിഎസ്സി പോലും സിപിഎമ്മിന്റെ റിക്രൂട്ട്മെന്റ് ഏജൻസിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മായാൽ പരീക്ഷ എഴുതാത്തവനും റാങ്ക് പട്ടികയിൽ ഒന്നാമതെത്തും. ചോദ്യ പേപ്പർ നേരത്തെ കിട്ടും എന്നതാണ് സ്ഥിതി. ഗവർണർക്കെതിരെ സിപിഎം കടന്നാക്രമണം നടത്തുന്നതും ഇത്തരം അഴിമതിയും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്യുന്നത് കൊണ്ടാണ്. ഭരണസമിതി പിരിച്ചുവിട്ടില്ലെങ്കിൽ വലിയ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.


നഗരസഭ ആരോഗ്യ വിഭാഗത്തിൽ 295 ഒഴിവുകളുണ്ടെന്നും അപേക്ഷ ഒാൺലൈനായാണെന്നും കത്തിൽ പറയുന്നു. ഉദ്യോഗാർഥികളുടെ മുൻഗണനാ ലിസ്റ്റ് മേയർ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടുന്ന കത്താണ് പുറത്ത് വന്നത്. കത്ത് പുറത്ത് വന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡിലാണ് സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത്. അധികം താമസിക്കാതെ കത്തിൻറെ പകർപ്പ് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കാൻ തുടങ്ങി. 


പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. ഇത്തരത്തിൽ നഗരസഭയിലെ ഒഴിവുകൾ പാർട്ടി നേതൃത്വത്തിനെ അറിയിക്കാറുണ്ടെന്നും വികെ പ്രശാന്ത് എംഎൽഎ പറഞ്ഞു. ഏതായാലും മേയർക്കെതിരെ കത്ത് ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. എന്നാൽ തനിക്ക് കത്ത് കാട്ടിയിട്ടില്ലെന്ന്  ആനാവൂർ നാഗപ്പൻ പറഞ്ഞു. ഇങ്ങനെ ഒരു കത്ത് എഴുതേണ്ട ആവശ്യമില്ലെന്നും മേയർ തിരിച്ചെത്തിയ ശേഷം ആലോചിച്ച് തൂടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.