തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ പൊങ്കാല മഹോത്സവം. രാവിലെ 9:30 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവത്തിന്‍റെ ചടങ്ങുകള്‍ക്ക് തുടക്കമായി.



ചിലപ്പതികാരത്തിലെ കണ്ണകി ചരിതം പാടിയാണ് ദേവിയെ കുടിയിരുത്തിയത്.  ഇതോടെ ഇന്നുമുതല്‍ ഒന്‍പതുദിവസം തലസ്ഥാന നഗരം ഉത്സവലഹരിയിലായിരിക്കും.


ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ 9 ന് ആണ്.  ഉത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേകം വൈദ്യുതീകരണവും കെഎസ്ഇബി നടത്തി കഴിഞ്ഞു.കൂടാതെ ഉത്സവനാളുകളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.



ഇന്ന് വൈകുന്നേരം മുതല്‍ കലാപരിപാടികള്‍ക്ക് തുടക്കമാകും. വൈകുന്നേരം 6:30ന് ചലച്ചിത്ര താരം അനു സിത്താര കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആറ്റുകാല്‍ അംബാ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും.


തിരുവനന്തപുരത്തെ ആബാലവൃദ്ധം ജനങ്ങൾ ആറ്റുകാലമ്മയുടെ ഉത്സവത്തെ വരവേൽക്കാൻ കൈമെയ് മറന്ന് ഒരുങ്ങിക്കഴിഞ്ഞു.



സംസ്ഥാന സര്‍ക്കാരിന്‍റെ പ്ലാസ്റ്റിക് നിരോധനത്തിന്‍റെ ഭാഗമായി ഹരിതചട്ടം കൂടുതല്‍ കര്‍ശനമാക്കിയായിരിക്കും ഇത്തവണ പൊങ്കാല നടത്തുകയെന്ന്‍ റിപ്പോര്‍ട്ട് ഉണ്ട്.


പൊങ്കാല അര്‍പ്പിക്കുന്നവരും ഭക്ഷണം വിതരണം ചെയ്യുന്നവരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് തീരുമാനം. ഉത്സവ കലാപരിപാടികളുടെ ഭാഗമായി അംബ, അംബിക, അംബാലിക വേദികളിലായി കലാപരിപാടികള്‍ അരങ്ങേറും.


ശേഷം മാര്‍ച്ച് 10 ന് രാത്രി കുരുതി തര്‍പ്പണത്തോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കും