തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജയിൽ മോചിതനായി.


COMMERCIAL BREAK
SCROLL TO CONTINUE READING

 കഴിഞ്ഞ 22 ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന സുരേന്ദ്രന് ബിജെപി നേതൃത്വം വന്‍വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും തിരുവനന്തപുരത്ത് കെ.സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 


പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തുവന്ന സുരേന്ദ്രനെ ആരാധകര്‍ തോളിലേറ്റിയാണ് തുറന്ന ജീപ്പിലേയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. അതിന് മുന്‍പ് അദ്ദേഹം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തും.


22 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. ഇക്കാലയളവിൽ സുരേന്ദ്രന്‍റെ അറസറ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. ഇക്കാരണത്താൽ തന്നെ ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. 


തീർ‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിൽ പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന കർശന ഉപാധിയോടെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകിട്ടോടെ റാന്നി കോടതിയിൽ പൂർത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴി‌ഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല.