തൃശൂര്‍: അന്തസായി മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ യുവതി രംഗത്ത്. സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി സമ്മതിദാനം വിനിയോഗിച്ച തൃശൂര്‍ സ്വദേശിയായ സുജിയാണ് ദയാവധം ആവശ്യപ്പെട്ട് തൃശൂര്‍ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബി.എസ്.സി നഴ്സിംഗ് ബിരുദധാരിയാണ് സുജി. ജോലി തേടി അലഞ്ഞെങ്കിലും ആരും ജോലി നല്‍കിയില്ല. ആരുടെയും ഔദാര്യത്തില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്നും അതിനാല്‍ അന്തസായി മരിക്കാന്‍ അനുവദിക്കണമെന്നുമാണ് സുജിയുടെ ആവശ്യം. 


1989ലാണ് സുജി ബി.എസ്.സി നഴ്സിംഗ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ലൈംഗിക ന്യൂനപക്ഷമായതിനാല്‍ ആരും ജോലിക്കെടുക്കുന്നില്ല. പല ആശുപത്രികളില്‍ ജോലിക്കായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പല തവണ കളക്ടറെ സമീപിച്ചു. കൊച്ചി മെട്രോയിലും ജോലിക്ക് ശ്രമിച്ചു. എന്നാല്‍ എല്ലായിടങ്ങളിലും നിരാശയായിരുന്നു ഫലമെന്ന് സുജി പറയുന്നു. 


ദയാവധത്തിന് നിയമസാധുത നൽകി അടുത്തിടെ സുപ്രീംകോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് മരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി കളക്ടറെ ഒരിക്കല്‍ക്കൂടി സമീപിക്കാന്‍ സുജി തീരുമാനിച്ചത്. തൃശൂർ കളക്ടർ എ കൗശികനാണ് സുജി അപേക്ഷ കൈമാറിയത്.