തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍‍. സഹകരണബാങ്കില്‍ കള്ളപ്പണമുണ്ടെന്നത് അസംബന്ധമായ പ്രചരണമാണ്. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിന് തെളിവാണ് ബിജെപി നേതാക്കളുടെ പ്രസ്താവന.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ധനകാര്യമന്ത്രിയെ ഇക്കാര്യങ്ങളെല്ലാം ധരിപ്പിച്ചപ്പോള്‍ അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ റിസര്‍വ് ബാങ്ക് പിന്നീട് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ സഹകരണ ബാങ്കുകള്‍ക്ക് പണം മാറ്റിനല്‍കാന്‍ അനുമതി നല്‍കിയില്ല. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഇടപെടലുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിലെ സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്‍റെ കേന്ദ്രങ്ങളാണെന്ന ബിജെപി നേതാക്കളുടെ അഭിപ്രായം ശരിയല്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് നാട്ടില്‍ സഹകരണ മേഖലയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 


കള്ളപ്പണമുണ്ടെങ്കില്‍ നിയമപരമായി പരിശോധനകള്‍ നടത്തണം. സഹകരണ ബാങ്കുകളില്‍ നിയമപരമായ പരിശോധനകള്‍ക്ക് തടസമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സഹകരണമേഖലയ്ക്ക് എതിരായ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. സഹകരണ മേഖലയെ സംരക്ഷിക്കാൻ നടപടികൾ വേണമെന്നും പിണറായി തിരുവനന്തപുരത്തു പറഞ്ഞു.


അതേസമയം, നോട്ടുകളുടെ നിരോധനം ശബരിമല തീര്‍ഥാടകര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി ബാങ്കുകാരോട് ആവശ്യപ്പെട്ടു. ശബരിമലയിലേക്ക് പോകുന്ന വഴികളിലെ എല്ലാ എടിഎമ്മുകളിലും എപ്പോഴും പണമുണ്ടായിരിക്കണം. കൂടുതല്‍ എടിഎമ്മും എക്‌സ്‌ചേഞ്ച് കൗണ്ടറുകളും തുറക്കണം. തീര്‍ത്ഥാടകര്‍ക്കായി എല്ലാ ട്രഷറികളിലും എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ തുറക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.