കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്കിടെ പി.ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് ബിജെപി നേതാവ് വി.മുരളീധരനും ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. ജനരക്ഷായാത്ര വെള്ളിയാഴ്ച പാനൂരിൽ‌ നിന്നു കൂത്തുപറമ്പിലേക്കു പോകുന്നതിനിടയിലാണു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത് വി.മുരളീധരന്‍ ഫേസ്ബുക്ക് ലൈവിലൂടെ പങ്കു വയ്ക്കുകയും ചെയ്തു. ‘കൂത്തുപറമ്പിൽ നിന്നു തത്സമയം’ എന്ന അടിക്കുറിപ്പോടെയായിരുന്നു വി.മുരളീധരന്‍ ഫേസ്ബുക്ക് ലൈവ് പോസ്റ്റ് ചെയ്തത്. ‘ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും കാണില്ലാ’ എന്ന പ്രകോപനപരമായ മുദ്രാവാക്യമാണ് ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 


സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസാണു ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന കൊലവിളി മുദ്രാവാക്യത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം എന്നാവശ്യപ്പെട്ട് പി.ജയരാജനും രംഗത്ത് വന്നിരുന്നു. 


വിവാദമായ വീഡിയോ കാണാം