തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് രാഷ്ട്രീയ കേരളം. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്റെ ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നു വരുന്നത്. എഐവൈഎഫിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ രാഷ്ട്രീയ കാര്യങ്ങളില്‍ കാനത്തിന് കൃത്യമായ നിലപാടുകളുണ്ടായിരുന്നു. 


ALSO READ: 2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി; സുപ്രധാനമായ നിയമമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്


1969ല്‍ സി.കെ ചന്ദ്രപ്പന്‍ എഐവൈഎഫിന്റെ ദേശീയ പ്രസിഡന്റായപ്പോള്‍ കാനം സംസ്ഥാന സെക്രട്ടറിയായി. അന്ന് അദ്ദേഹത്തിന് വെറും 19 വയസായിരുന്നു പ്രായം. കേരളത്തിലെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹി എന്ന ഖ്യാതിയും അന്ന് അദ്ദേഹത്തെ തേടിയെത്തി. രണ്ട് വര്‍ഷത്തിനിപ്പുറം തന്റെ 21-ാം വയസില്‍ കാനം സിപിഐ അംഗമായി. 


26-ാം വയസിലാണ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തുന്നത്. തുടർന്ന് എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും പ്രവർത്തിച്ചു. 1982-ലും 1987-ലും വാഴൂരിൽ നിന്ന് മത്സരിച്ച് വിജയിച്ച കാനം നിയമസഭാംഗമായി. തോട്ടം 
മാനേജരായിരുന്ന പിതാവ് വി.കെ.പരമേശ്വരൻ നായരുടെ മകനായ കാനം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് വളർന്നത്. അതിനാൽ തന്നെ നിയമസഭയിൽ തൊഴിലാളികളുടെ ശബ്​ദമായി കാനം മാറി. 


നിർമാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യ ബില്ലായി നിയമസഭയിൽ അവതരിപ്പിച്ച കാനം താൻ വന്ന വഴി മറന്നിട്ടില്ലെന്ന് അടിവരയിട്ടു. നല്ല നിയമസഭാ സാമാജികനെന്ന പേരും കാനം ഇക്കാലയളവിൽ സ്വന്തമാക്കി. രാഷ്ട്രീയക്കാരനായി പ്രവർത്തിക്കുമ്പോഴും കാനത്തിന് നാടക വേദികൾ പകർന്ന് നൽകിയ ആത്മവിശ്വാസം ഒട്ടും ചെറുതായിരുന്നില്ല. 1970ൽ എഐഎസ്എഫ് നടത്തിയ കലാമേളയിൽ ‘രക്തപുഷ്പങ്ങൾ’ എന്ന നാടകത്തിലെ കാനത്തിന്റെ പ്രകടനം വലിയ കൈയ്യടി നേടിയിരുന്നു. അരങ്ങിൽ പകർന്നാടുമായിരുന്നെങ്കിലും ജീവിതത്തിൽ അദ്ദേഹം ഒരു പച്ചമനുഷ്യനായിരുന്നു. 


മുന്നോട്ടുള്ള രാഷ്ട്രീയ ജീവിതത്തിൽ രണ്ട് തവണ വാഴൂരിൽ നിന്ന് അദ്ദേഹം ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാ പ്രവർത്തനത്തിലേയ്ക്ക് കാനം സ്വയം മാറി. 2015-ലാണ് അദ്ദേഹം ആദ്യമായി സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. തുടർന്ന്  2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം തിരഞ്ഞെടുക്കപ്പെട്ടു. 2022-ൽ തുടർച്ചയായി മൂന്നാം വട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം തന്നെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 


സമീപകാലത്ത് കാനത്തിനെ ആരോ​ഗ്യ പ്രശ്നങ്ങൾ നിരന്തരം അലട്ടിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹം മൂന്ന് മാസത്തെ അവധിയിലായിരുന്നു. നേരത്തെ അപകടത്തിൽ കാനത്തിന്റെ ഇടതു കാലിന് പരിക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ വഷളാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതെ വന്നതോടെ പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. ഭാര്യ – വനജ. മക്കൾ - സ്മിത, സന്ദീപ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.