റിലീസ് ചെയ്തത് മുതൽ ഏറെ വിവാദമായ ചിത്രമാണ് ദി കേരള സ്റ്റോറി. ഇപ്പോഴിതാ ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുവാൻ ഒരുങ്ങുകയാണ്. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം. കേരളത്തിൽ മത വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് സിനിമയുടെ പ്രദർശനം എന്നും അതിന് ദൂരദർശൻ കൂട്ടുനിൽക്കരുത്, കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാരണ വേല ദൂരദർശൻ ഏറ്റെടുക്കരുതെന്നും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപി നീക്കം ആണ് ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് എന്നാണ് സിപിഎം ആരോപിക്കുന്നത്. ഈ നീക്കത്തിൽ നിന്നും ദൂരദർശൻ പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു കേരളത്തിൽ നിന്നും 32000 സ്ത്രീകൾ മതം മാറി മതതീവ്രവാദത്തിന് പോയെന്ന് പച്ചക്കള്ളമാണ് ഇത് കേരള സ്റ്റോറി എന്ന സിനിമ മുന്നോട്ട് വയ്ക്കുന്നതെന്നും സിപിഎം വ്യക്തമാക്കി.


 പോസ്റ്റിന്റെ പൂർണ്ണരൂപം



കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി  നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന  തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണം. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത സംപ്രേഷണ  സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണം. പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം.  


ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട്  സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ  ഉൽപ്പന്നമാണ് ഈ സിനിമ. അതി ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ,നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളിൽ മുൻപന്തിയിൽ ഉള്ള കേരളത്തെ  സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവർ ഇപ്പോൾ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.


സംഘപരിവാർ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയർന്നുവന്നതാണ്. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശനെ പോലെയുള്ള  പൊതുമേഖലാ സ്ഥാപനം മാറരുത്. ബിജെപി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശൻ. ഏപ്രിൽ 5 ന്  ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും.