തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ "തേജ്" അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വരും മണിക്കൂറിൽ അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും, പിന്നീട് വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ച് ഒക്ടോബർ 25 ഉച്ചയോടെ യെമൻ-ഒമാൻ തീരത്ത് അൽ ഗൈദാക്കും (യെമൻ ) സലാലാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.


COMMERCIAL BREAK
SCROLL TO CONTINUE READING

അത്സമയം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അടുത്ത 12 മണിക്കൂർ വടക്ക് പടിഞ്ഞാറ് ദിശയിയിലും, തുടർന്നുള്ള 3 ദിവസം വടക്ക്, വടക്ക് - കിഴക്ക് ദിശയിലും സഞ്ചരിച്ച് ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത.


Also Read: Scam: ഇടുക്കി പൂപ്പാറയിലെ റവന്യൂ ഭൂമിയിൽ തട്ടിപ്പ്; 13 പേർക്കെതിരെ വിജിലൻസ് കേസ്


കൂടാതെ കോമറിൻ മേഖലക്ക്‌ മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ  അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒക്ടോബർ 22 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം മുതൽ പാലക്കാട് വരെയാണ് യെല്ലോ അലര്‍ട്ടുള്ളത്.


മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം


കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


പ്രത്യേക ജാഗ്രതാ നിർദേശം


തെക്കു പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്ത് നിലവിൽ മണിക്കൂറിൽ 140-150 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 160കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന  ശക്തമായ കാറ്റ് നിലനിൽക്കുന്നു. കാറ്റിന്റെ വേഗത ക്രമേണ വർധിച്ച് ഒക്‌ടോബർ 22-ന് രാവിലെയോടെ മണിക്കൂറിൽ  150-160 കി.മീ വരെയും ചില അവസരങ്ങളിൽ 175 കി.മീ. വരെ വേഗതയിലും  വീശിയടിയ്ക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 23-ന് രാവിലെയോടെ കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ്  മണിക്കൂറിൽ 90-100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ   110 കിലോമീറ്റർ വരെയും;  ഒക്‌ടോബർ 24ന് രാവിലെയോടെ മണിക്കൂറിൽ 50-60 കി.മീ വരെയും ചില അവസരങ്ങളിൽ  70 കി.മീ. വരെയും ആകാൻ സാധ്യത.


മധ്യ പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്ത്  നിലവിൽ മണിക്കൂറിൽ 90-100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ  110 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നു. ഈ വേഗത  ക്രമേണ വർധിച്ച് ഒക്‌ടോബർ 22-ന് രാവിലെയോടെ മണിക്കൂറിൽ  150-160 കി.മീ വരെയും ചില അവസരങ്ങളിൽ 175 കി.മീ. വേഗതയിലും; ഒക്ടോബർ 22-ന് വൈകുന്നേരം മുതൽ ഒക്ടോബർ 23 രാവിലെ വരെ വേഗത   മണിക്കൂറിൽ 180-190 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 210 കിലോമീറ്റർ വരെയും  ശക്തമാകാൻ സാധ്യത.  ഒക്ടോബർ 23 വൈകുന്നേരത്തോടു കൂടി കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് ഒക്ടോബർ 24 രാവിലെയോടെ  മണിക്കൂറിൽ 125 -135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ   150 കിലോമീറ്റർ വരെയും ഒക്ടോബർ 25 രാവിലെയോടു കൂടി മണിക്കൂറിൽ 90 -100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും  വേഗതയിൽ വീശിയേക്കാൻ സാധ്യത.  


ഒക്ടോബർ 25 വരെ തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ഉള്ളവർ എത്രയും വേഗം തീരത്ത് മടങ്ങാൻ നിർദേശിക്കുന്നു.


ഉയർന്ന തിരമാല ജാഗ്രത നിർദേശം


കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 22-10-2023 (ഇന്ന്) രാത്രി 11.30 വരെ  1.6 മുതൽ 3.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് (കൊളച്ചൽ മുതൽ കിലക്കരൈ   വരെ) 1.5 മുതൽ 3.0 മീറ്റർ വരെയും  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.


മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.


1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.