പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52കാരിയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശ്ശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ സുരേന്ദ്രനെതിരെയുള്ളത്. ഈ കേസില്‍ 13ാം പ്രതിയാണ് സുരേന്ദ്രന്‍.


ജില്ലാ സെഷന്‍സ് കോടതിയാണ് സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.


അതേസമയം ആരോഗ്യസ്ഥിതി പരിഗണിച്ച്‌ തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്‍റെ ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. അതേസമയം, പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ഇന്നലെ കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. 


നിരോധനാജ്ഞ ലംഘിച്ച കേസില്‍ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. മറ്റ് കേസുകളില്‍ ഇതിനോടകം ജാമ്യം ലഭിച്ചതിനാല്‍ സന്നിധാനത്തെ ആക്രമണം സംബന്ധിച്ച കേസില്‍ ജാമ്യം കിട്ടിയാല്‍ സുരേന്ദ്രന് ജയില്‍ മോചിതനാകാം. 


കഴിഞ്ഞ ഒരാഴ്ചയായി കെ സുരേന്ദ്രന്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിക്കുകയാണ്.