തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണവും പനി മരണങ്ങളും വർധിക്കുന്നു. തിങ്കളാഴ്ച നാല് പേരാണ് പനി ബാധിച്ച് മരിച്ചത്. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളും മരിച്ചു. രണ്ട് പേരുടെ മരണം ഏത് തരത്തിലുള്ള പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ വർധിക്കുകയാണ്. നിലവിൽ പനി കേസുകൾ പതിമൂവായിരം കടന്നു. 13,248 പേരാണ് തിങ്കളാഴ്ച മാത്രം പനിക്ക് ചികിത്സ തേടി വിവിധ ആശുപത്രികളിൽ എത്തിയത്. ഇതിൽ 10 പേർക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് മഴക്കാല രോ​ഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ വകുപ്പ് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കും. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശിച്ചു. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി നിർദേശിച്ചു. തുടര്‍ച്ചയായി പെയ്തിരുന്ന മഴ ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ആരോ​ഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.


വെള്ളക്കെട്ടുള്ളതിനാലും ഓടകളും മറ്റും നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാലും എലിപ്പനിക്കെതിരെയും പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, സന്നദ്ധ-രക്ഷാ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂടുതൽ ജാ​ഗ്രത പുലർത്തണം. വെള്ളപ്പൊക്കവും മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരും ശ്രദ്ധ പുലർത്തണം. മലിനമാകാന്‍ സാധ്യതയുള്ള ജല സ്രോതസുകൾ, വെള്ളക്കെട്ട്, മൃഗങ്ങളുടെ വിസര്‍ജ്യം എന്നിവയുമായി സമ്പര്‍ക്കമുണ്ടായാല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.


ALSO READ: Dengue Fever Death: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; തൃശൂരിൽ 53കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു


മണ്ണിലും വെള്ളത്തിലും ജോലി ചെയ്യുന്നവർ കയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ഇറങ്ങരുത്. മഴക്കാലത്ത് സുരക്ഷിതമായ പാദരക്ഷകള്‍ ഉപയോഗിക്കാൻ പൊതു ജനങ്ങളും ശ്രദ്ധിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ ഒരു കാരണവശാലും മലിനജലവുമായി മുറിവുകൾ സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം. വയറിളക്ക രോഗമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളെല്ലാം ബ്ലീച്ചിങ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.


ഇൻഫ്ലുവൻസ വൈറസ് ബാധ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയ രോ​ഗം വേ​ഗത്തിൽ പിടിപെടാൻ സാധ്യതയുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള സമയത്ത് കുട്ടികളെ സ്‌കൂളിലേക്ക് വിടരുത്. മുതിര്‍ന്നവരും പനിയുള്ള സമയത്ത് പൊതു സമൂഹത്തില്‍ ഇടപെടാതിരിക്കുന്നത് രോഗവ്യാപനം കുറയ്ക്കാന്‍ സഹായിക്കും. പനി ബാധിച്ചാല്‍ മെഡിക്കൽ സ്റ്റോറിൽ നിന്നും സ്വയം ഗുളിക വാങ്ങിക്കഴിക്കാതെ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.