തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞുൾപ്പെടെ അഞ്ചുപേർ വെന്തുമരിച്ചു. സംഭവം നടന്നത് ഇന്ന് പുലർച്ചെയായിരുന്നു. ദളവാപുരം രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തീപിടുത്തത്തിൽ പ്രതാപൻ (62), ഭാര്യ ഷേർളി (53), മകൻ അഖിൽ ( 29 ), മരുമകൾ അഭിരാമി (25), നിഖിലിന്റെയും അഭിരാമിയുടേയും എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമുൾപ്പെടെ 5 പേരാണ് മരിച്ചത്.  പ്രതാപന്റെ മൂത്ത മകൻ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലാണ്. 


Also Read: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിനിടെ വെടിയേറ്റ സഹോദരനടക്കം രണ്ടുപേർ മരിച്ചു


അപകട കാരണം ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ടു മണിക്കാണ് തീപ്പിടുത്തമുണ്ടായത്. വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപൻ.  രണ്ടു നില കെട്ടിടത്തിലെ കാർ പോർച്ചിൽ തീ ആളിക്കത്തുന്നത് കണ്ട അയൽവാസിയാണ് നാട്ടുകാരെ വ്യവരം അറിയിച്ചത്.  ആളുകൾ ഓടിക്കൂടിയപ്പോഴേക്കും വീട്ടിനുള്ളിൽ തീ പടർന്നിരുന്നു. കാർപോർച്ചിലിരുന്ന നാല് ബൈക്കുകളും കത്തി നശിച്ചു. 


വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സും പോലീസും എത്തി തീയണയ്ക്കുകയായിരുന്നു. തീപടരുന്നതിനിടെ നിഖിൽ വീടിന് പുറത്തുവന്നുവെന്നും എത്ര ബഹളം ഉണ്ടാക്കിയിട്ടും മറ്റാരും പുറത്തുവന്നില്ലയെന്നും വീടിന്റെ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയതിനാൽ ആർക്കും വീടിനകത്തേക്ക് കയറാൻ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറഞ്ഞു.  


ഫയർ ഫോഴ്സും പോലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തെടുത്തപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു. പൊള്ളലേറ്റ നിഖിലിനെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റിയിട്ടുണ്ട്. നിഖിലിൽ നിന്നും മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഒരു വ്യക്തത വരുള്ളൂവെന്ന് പോലീസ് അറിയിച്ചു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.