തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നിശ്ചിത സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ചിലയിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കിൽ സമ്പൂർണ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ വെള്ളമൊഴുക്കിക്കളയും. മൂന്നര ലക്ഷത്തോളം ലിറ്റർ വെള്ളമാണ് തുറന്നുവിട്ടത്. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളമെത്തിയതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറിയിരിക്കുകയാണ്. അതിനാൽ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവിൽ വ്യത്യാസം വരുത്തണോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് നേരിയ തോതിൽ കുറയാൻ തുടങ്ങി.


ALSO READ: Idukki dam: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നില്ല, കൂടുതൽ വെള്ളമൊഴുക്കും; വാളയാർ ഡാമിന്റെ ഷട്ടർ തുറക്കും


വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. നിലവിൽ പതിമൂന്ന് ഷട്ടറുകൾ 90 സെൻറിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സെക്കന്റിൽ 10,000 ഘനയടിയോളം വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കുന്നത്. പ്രദേശത്തെ 85 കുടുംബങ്ങളെ മാറ്റി പ്പാര്‍പ്പിച്ചിട്ടുണ്ട്. പാലക്കാട് വാളയാർ ഡാമിന്റെ ഷട്ടറും ഇന്ന് തുറക്കും. ഡാം തുറക്കുന്നതിനാൽ കൽപ്പാത്തി പുഴയിലേക്ക് കൂടുതൽ വെള്ളമെത്തും. മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകളും 80 സെൻ്റിമീറ്റർ ഉയർത്തി. മലമ്പുഴ ഡാമിൽ നിന്നും കൽപ്പാത്തി പുഴയിലേക്കാണ് വെള്ളമെത്തുന്നത്. ഇടമലയാർ ഡാം തുറന്നതോടെ എറണാകുളം ജില്ലയിലെ പെരിയാർ തീരം ജാഗ്രതയിലാണ്.


ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പുലർത്തേണ്ടതുണ്ടെന്നും അടിയന്തരസാഹചര്യം എവിടെയെങ്കിലും ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിനായി 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും  ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോ​ഗസ്ഥരും സജ്ജരായി ഇരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിട്ടുണ്ട്. നാല് ഷട്ടറുകളിലൂടെയാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇടമലയാർ അണക്കെട്ടും തുറന്നെങ്കിലും പെരിയാറിന്റെ തീരത്ത് വലിയ രീതിയിൽ വെള്ളം ഉയർന്നിട്ടില്ല. ജില്ലയിൽ നിലവിൽ മഴയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.