ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദയാത്രകൾ പൂർണമായും നിരോധിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ മൂന്നാറിൽ ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. മഴ അതിശക്തമായതോടെ വിനോദയാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾ എത്തുന്നത് തുടർന്നിരുന്നു. ഇതിനെ തുടർന്നാണ് ജില്ലയിൽ പൂർണമായും വിനോദ സഞ്ചാരികളെ നിരോധിച്ചതായി കളക്ടർ ഷീബ ജോർജ് പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാൻ സാധ്യത. ന്യൂനമർദം ശക്തിപ്പെടുന്നതോടെ വടക്കന്‍ കേരളത്തില്‍ മഴ തുടരും. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തിപ്പെട്ട സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വനത്തിലും മലയോരങ്ങളിലും മഴ തുടരുകയാണ്. അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ നദികളിലെ ഒഴുക്ക് ശക്തമായിരിക്കുമെന്നും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.


ALSO READ: നീരൊഴുക്ക് ശക്തമാകുന്നു; ഇടമലയാര്‍ ഡാം ചൊവ്വാഴ്ച തുറക്കും


നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാം ചൊവ്വാഴ്ച തുറക്കുമെന്ന് റിപ്പോർട്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഇന്ന് രാത്രി 11 മണിയോടെ ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ആദ്യം 50 ക്യുമെക്‌സ് ജലവും  തുടര്‍ന്ന് 100 ക്യുമെക്‌സ് ജലവുമാണ്  പുറത്തേക്ക് ഒഴുക്കുന്നത്.  ഇടമലയാര്‍ ഡാം തുറന്നാല്‍ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കായിരിക്കും. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുന്ന അവസ്ഥയിലാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് വിലയിരുത്തൽ. 


ഇടുക്കി ഡാമില്‍ മഴ തുടരുന്ന സാഹചര്യത്തിൽ ഇവിടെ നിന്നും ഒഴുക്കി വിടുന്ന ജലത്തിന്റെ പരിധി 200 ക്യുമെക്‌സ് ആക്കി ഉയര്‍ത്തും. രണ്ട് ഡാമുകളില്‍ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.  അതേസമയം  ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ   ഇടുക്കി ഡാം ഇന്ന് തുറന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നത് പ്രകാരം രാവിലെ 10 മണിയോടെ തുറന്നത്. ഈ ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്‌സ് വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവിൽ 2384.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂൾ കർവ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.