തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. 12 മണിക്ക് ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഷട്ടര്‍ നിയന്ത്രിത തോതില്‍ ഉയര്‍ത്താനാണ് തീരുമാനമായതെന്ന് മന്ത്രി എം.എം.മണി അറിയിച്ചു.  അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ ആകും തുറക്കുക. സാഹചര്യം വിലയിരുത്തി വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് യോഗത്തില്‍ നിര്‍ദേശം നല്‍കി. മുന്നറിയിപ്പ് നല്‍കാന്‍ കെഎസ്ഇബി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.


50 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തുക. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. നാല് മണിക്കൂര്‍ നേരം തുറന്നിടും. ചെറുതോണി ഡാമിന്‍റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. 10 മിനിറ്റ് സമയം എടുത്ത് 50 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും. ഇങ്ങനെ നാലുമണിക്കൂര്‍ സമയം വെള്ളം തുറന്നുവിടും.


ഇടമലയാര്‍ തുറന്നതിനാലാണ് ട്രയല്‍ റണ്‍ വൈകിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല റവന്യൂ വകുപ്പിന് നല്‍കി.


ശക്തമായ മഴ തുടര്‍ന്നതോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. 2398.80 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇപ്പോഴത്തെ നിലയില്‍ ഉച്ചയോടെ തന്നെ ജലനിരപ്പ് 2399 അടിയിലെത്തിയേക്കാം. ഇതിനിടെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ട്രയല്‍ റണ്ണിന് കെഎസ്ഇബി തയ്യാറാണെന്ന് അറിയിച്ചിരുന്നു.


റെഡ് അലേര്‍ട്ട് നല്‍കിയ ശേഷമാകും ട്രയല്‍ റണ്‍. ഇടമലയാര്‍ ഡാമിന്‍റെ ഷട്ടര്‍ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നു. ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്‍റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.


പെരിയാര്‍ കവിഞ്ഞൊഴുകി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാതിരിക്കാനാണിത്. മാത്രമല്ല, വെള്ളമൊഴുകിയെത്തുന്ന താഴെയുള്ള ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ ശേഷികൂടി വിലയിരുത്തുമ്പോള്‍ രണ്ട് അണക്കെട്ടുകളും ഒരുമിച്ച് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. 


പുഴയില്‍ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കേരളാ സ്റ്റേറ്റ് ദുരന്ത നിവാരണ അതോറിറ്റി ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: