കാസര്‍ഗോഡില്‍ റെയിൽവേ ട്രാക്കിൽ തകരാർ കണ്ടെത്തി, ഒഴിവായത് വന്‍ ദുരന്തം
കാഞ്ഞങ്ങാടിനും ബേക്കല്‍ സ്റ്റേഷനും ഇടയില്‍ ചിത്താരി ആമത്തോട് ഭാഗത്ത് റെയില്‍വേ പാളത്തില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ ഗര്‍ത്തം കണ്ടെത്തി.
കാസര്‍ഗോഡ്: കാഞ്ഞങ്ങാടിനും ബേക്കല്‍ സ്റ്റേഷനും ഇടയില്‍ ചിത്താരി ആമത്തോട് ഭാഗത്ത് റെയില്‍വേ പാളത്തില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ ഗര്‍ത്തം കണ്ടെത്തി. ഇന്ന് രാവിലെ ഏഴിന് തിരുവനന്തപുരം– മംഗളൂരു മലബാർ എക്സ്പ്രസ് ട്രെയിൻ കടന്നു പോകുന്നതിനു മുൻപാണ് സംഭവം. തലനാരിഴയ്ക്കാ. മലബാർ എക്സ്പ്രസ് രക്ഷപെട്ടത്.
ട്രാക്മാന്‍ വിജുവിന്‍റെ സമര്‍ത്ഥമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ട്രാക്കിലെ കുഴികണ്ട ഉടനെ പാളത്തില്‍ പടക്കം വെച്ചുകെട്ടി അപകട സിഗ്‌നല്‍ നല്‍കുകയായിരുന്നു. ഇതേത്തുടർന്ന് കാസർകോടിനും കാഞ്ഞങ്ങാടിനും ഇടയിൽ ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവച്ചു. മലബാർ എക്സ്പ്രസ് ട്രെയിൻ ചിത്താരിക്കു സമീപം നിർത്തിയിട്ടു.
ഒരു മീറ്ററോളം ഭാഗത്തെ മെറ്റലുകളാണ് മാറിയത്. ഇതോടെ ട്രാക്കില്‍ വലിയ കുഴി രൂപപ്പെട്ടു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് നിന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്തെത്തി. തകരാറു പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.