22 വർഷത്തിന് ശേഷമാണ്  കോൺഗ്രസിൽ  പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ തന്നെ അധ്യക്ഷ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർ‌ച്ചകൾക്ക് ചൂടേറുകയാണ്. കേരളത്തിൽ നിന്നുള്ളവർ ശശി തരൂരിന് വോട്ട് ചെയ്യുമോ ഇല്ലയോ എന്ന ചർച്ചകളാണ് എല്ലായിടത്തും സജീവം.. കേരളത്തിൽ നിന്നുള്ളവർ തരൂരിന് വോട്ട് ചെയ്തോ എന്നറിയാൻ സാധിക്കുമോ? തരൂരിന് വോട്ട് ചെയ്തവരെ തിരിച്ചറിഞ്ഞാൽ നേതൃത്വത്തിൽ നിന്ന് ഇവർക്കെതിരെ നടപടി വരുമോ?.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇങ്ങനെ പല ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നുത്. കോൺഗ്രസിലെ അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ചട്ടങ്ങളും നടപടി ക്രമങ്ങളും എങ്ങനെയാണെന്ന് നോക്കാം...


 22 വർഷത്തിന് ശേഷം തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തന്നെ പ്രതിനിധികളിൽ പലർക്കും വോട്ട് ചെയ്ത് മുൻപരിചയമില്ല. ആശയക്കുഴപ്പം പരിഹരിക്കാൻ വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി മാർഗനിർദേശമിറക്കുമെന്നാണ് വിവരം. കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിൽ രഹസ്യ ബാലറ്റ് ആയിരിക്കുമെന്നും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ ആർക്കാണു വോട്ട് ചെയ്തതെന്ന് അറിയാനാവില്ലെന്നും പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കിയിട്ടുണ്ട്.   രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.


തിരഞ്ഞെടുപ്പിൽ രഹസ്യ ബാലറ്റ് ഉപയോഗിക്കില്ലെന്ന പ്രചാരണം ചില സംസ്ഥാനങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ പ്രതിനിധികൾ ഖാർഗേയ്ക്കാണോ തരൂരിനാണോ വോട്ട് കുത്തിയതെന്ന കാര്യം രഹസ്യമായി സൂക്ഷിക്കാനുള്ള സംവിധാനം കർശനമായി പാലിക്കും ഇങ്ങനെ തന്നെ വേണം നടപടികളെന്ന് തിരഞ്ഞെടുപ്പ് സമിതിയോട് ശശി തരൂർ പക്ഷം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ മാസം 17-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തിനു പുറമേ കൊച്ചിയിലും പോളിങ് ബൂത്ത് സജ്ജമാക്കിയേക്കും.


ഇനി പ്രധാന ചോദ്യം...കേരളത്തിൽ നിന്ന് തരൂരിന് എത്ര വോട്ട് ലഭിച്ചുവെന്ന് അറിയാൻ സാധിക്കുമോയെന്ന് നോക്കാം....തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ എങ്ങനെയെന്നും നോക്കാം...


ഒരു സംസ്ഥാനത്തിന്‍റെ ഏറ്റവും വിദൂരമായ സ്ഥലത്ത് നിന്നുള്ള പ്രതിനിധികള്‍ക്ക് പോലും വോട്ട് ചെയ്യാന്‍ സംസ്ഥാനത്തിന്‍റെ തലസ്ഥാനത്തേക്ക് എത്തേണ്ടതുണ്ട്. ഓരോ വോട്ടർമാർക്കും ഫോട്ടോ പതിപ്പിച്ചിട്ടില്ലാത്ത ഒരു സീരിയൽ നമ്പറുള്ള കാർഡാണ് വിതരണം ചെയ്തിട്ടുള്ളത്. ഈ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ പ്രതിനിധികള്‍ക്ക് വോട്ടിങ്ങ് ബൂത്തില്‍ കയറാന്‍ കഴിയൂ. രഹസ്യ വോട്ടിങ്ങാകും നടക്കുക. ഇതിന് ശേഷം ബാലറ്റ് പെട്ടികൾ സീൽ ചെയ്ത് 18നു രാത്രിയോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തിക്കും. 19നു പെട്ടി തുറന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റ് പേപ്പറുകൾ ഒന്നിച്ചിട്ട് കൂട്ടിക്കലർത്തിയ ശേഷമായിരിക്കും വോട്ടെണ്ണുന്നത്.


ബാലറ്റ് പേപ്പർ നോക്കിയാൽ പ്രതിനിധികൾ ആർക്കാണ് വോട്ടിട്ടതെന്ന് ഇതിനാൽ തന്നെ കണ്ടെത്താൻ കഴിയില്ല.. ഒരോ സംസ്ഥാനത്ത് നിന്നും തരൂരിനോ ഖാർഗെയ്ക്കോ എത്ര വോട്ട് വീതം ലഭിച്ചുവെന്നും ഇതിനാൽ തന്നെ അറിയാൻ കഴിയില്ല... സ്ഥാനാര്‍ത്ഥികളുടെ മുന്നില്‍ വച്ചാണ് പെട്ടി തുറക്കുന്നത്. ആര്‍ക്കും ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കില്ല. ഒരു ഭാരവാഹിക്ക് പോലും സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സംസാരിക്കാനും അവകാശമില്ല. അങ്ങനെ സംഭവിച്ചാല്‍ അയാള്‍ തന്‍റെ സ്ഥാനം രാജിവെയ്ക്കേണ്ടിവരും. സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസിന്‍റെ ഭരണഘടന അടിസ്ഥാനമാക്കിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് മുന്നോട്ട് പോകുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.