തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് 10 ജില്ലകളിൽ റെഡ് അലർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റും മഴയുമാണ് സംസ്ഥാനത്താകെ അനുഭവപ്പെടുന്നത്. മഴക്കെടുതിയിൽ സംസ്ഥാനത്താകെ 12 പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂവായിരത്തോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഇന്ന് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓ​ഗസ്റ്റ് നാലിന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഓ​ഗസ്റ്റ് നാലിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാലെ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.


ALSO READ: Kerala Rains Crisis : മഴ അതിതീവ്രം; സംസ്ഥാനത്ത് നാളെ 11 ജില്ലകളിൽ അവധിയും 10 ജില്ലകളിൽ റെഡ് അലേർട്ടും


മഴക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം  രൂപപ്പെട്ടു. അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന് സംശയിക്കുന്നുണ്ട്. വിശദമായ പരിശോധന ഇന്ന് ഉണ്ടാകും. ഇവിടെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ജില്ലയുടെ മലയോരമേഖലയിൽ മഴ കുറഞ്ഞു. എന്നാൽ വീണ്ടും മഴ ശക്തമായാൽ നിരവധി വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. പാലക്കാട് ജില്ലയില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പാമ്പൻ തോട് കോളനിയിലെയും വെള്ളത്തോട് കോളനിയിലെയും ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.


കോഴിക്കോട് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍  കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.