തിരുവനന്തപുരം:  PSC അവഗണനയ്ക്കെതിരെ ഉദ്യോഗാർഥികളുടെ സമരം രൂക്ഷമാവുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചു. മലപ്പുറം ജില്ലയിലെ PSC എൽ.പി സ്കൂൾ ടീച്ചർ തസ്തികയുടെ റാങ്ക് ലിസ്റ്റ് അപാകതകൾ പരിഹരിച്ചു വിപുലീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുരുന്നുകൾക്ക് അറിവ് പകരേണ്ട ജീവിതങ്ങളാണ് ഇന്നീ തെരുവിൽ പൊരുതുന്നത്. ക്ലാസ് മുറികളിൽ അക്ഷരങ്ങൾ പറഞ്ഞു പഠിപ്പിക്കേണ്ടവർ നിവൃത്തികേട് കൊണ്ട് സമരപ്പന്തലിൽ മുദ്രാവാക്യം വിളിക്കുന്നു. മലപ്പുറം ജില്ലയിലെ PSC എൽ.പി സ്കൂൾ ടീച്ചർ തസ്തികയുടെ റാങ്ക് ലിസ്റ്റ് അപാകതകൾ പരിഹരിച്ചു വിപുലീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. 


PSC മാനദണ്ഡ പ്രകാരം മലപ്പുറം ജില്ലയിൽ 3543 പേരെ ഉൾപ്പെടുത്തേണ്ട പട്ടികയിൽ 997 പേരെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പട്ടികയിൽ ഉൾപ്പെടാനുള്ള ന്യായമായ അവകാശം ഉന്നയിച്ചു ആരംഭിച്ച സമരം ഇന്ന് കൂടുതൽ വികാരപരമായ രംഗങ്ങളിലേക്കെത്തി. വനിതാ ഉദ്യോഗാർഥികൾ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ട നിലയിലേക്കെത്തിയിട്ടും അധികാരികൾ കണ്ണു തുറക്കുന്നില്ല എന്നതാണ് സത്യം. 


Also Read: "മലപ്പുറം കേരളത്തിൽ അല്ലേ"? മുഖം തിരിച്ചു PSC ; ഉദ്യോഗാർഥികൾ സമരമുഖത്ത് 


91 ദിവസം നീണ്ട മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിലെ നിരാഹാര സമരത്തിൽ ഫലം കാണാതെ വന്നതോടെയാണ് സമരം  തിരുവനന്തപുരത്തേക്ക് മാറ്റിയത്. എന്നാല്‍ ഇവിടെയും നിരാശ മാത്രമാണ് ഈ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചത്.  


മലപ്പുറത്ത് മാനദണ്ഡ പ്രകാരം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനാൽ 49.99 മാർക്ക് ലഭിച്ച ഉദ്യോഗാർത്ഥികൾ മുഖ്യ പട്ടികയിൽ നിന്ന് പുറത്താവുകയും അതെ സമയം മറ്റു ജില്ലകളിൽ 26 മാർക്ക് ലഭിച്ചവർ വരെ മുഖ്യ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. മുഖ്യ പട്ടിക വിപുലീകരിക്കുമ്പോൾ പുതുതായി തസ്തികകൾ സൃഷ്ടിക്കേണ്ടതില്ലന്നും സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരില്ലന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 



ഉദ്യോഗാര്‍ഥികളുടെ  പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന നിലപാട് PSCയും സർക്കാരും തുടരുകയാണ്. അവകാശം നേടിയെടുക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉദ്യോഗർത്ഥികളും പറയുന്നു. പ്രതിഷേധത്തിനപ്പുറം വൈകാരികമായ നിമിഷങ്ങൾക്കാണ് സെക്രട്ടറിയേറ്റിന് മുന്നിലെ ഈ സമരപന്തൽ ഇപ്പോള്‍  സാക്ഷിയാവുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.