പാതയോരത്തെ മദ്യശാലകൾ: വ്യക്തത തേടി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
പാതയോരത്തെ മദ്യശാലകൾ മാറ്റി പൂട്ടണമെന്ന കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. ഉത്തരവിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്.
തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകൾ മാറ്റി പൂട്ടണമെന്ന കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. ഉത്തരവിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്.
ദേശീയ പാതകളിലും സംസ്ഥാന പാതകളിലും 500 മീറ്ററിനുള്ളിൽ വരുന്ന മദ്യ വില്‍പന ശാലകള്‍ 2017 മാര്‍ച്ച് 31നകം അടച്ചു പൂട്ടണമെന്നായിരുന്നു സുപ്രീംകോടതി വിധി. ഈ വിധിയുടെ പശ്ചാത്തലത്തില്‍ പാതയോരത്തെ ബിയര്‍ വൈന്‍ പാര്‍ലറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടണമെന്നാണ് നിയമ സെക്രട്ടറി നല്‍കിയ നിയമോപദേശം.
എന്നാല്‍ ബാറുകളും വൈന്‍ പാര്‍ലറുകളും വില്‍പ്പന കേന്ദ്രങ്ങളല്ലെന്നും ആയതിനാല്‍ വിധി തങ്ങള്‍ക്ക് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കാണിച്ച് ബാറുടമകള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തതയ്ക്കായി അഭിപ്രായം തേടുന്നത്.
അതേസമയം കള്ളുഷാപ്പ് ഉൾപ്പെടെ പാതയോരത്ത് നിന്ന് മാറ്റണമെന്ന് നിയമ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവിൽ എട്ട് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബെവ്‌കോയും കോടതിയെ സമീപിച്ചിട്ടുണ്ട്.