Thiruvananthapuram:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് (Local Body Election) വിശദമായ മാര്‍ഗരേഖ തിരഞ്ഞെടുപ്പ് കമ്മീഷന്‍  (Election Commission) പുറത്തിറക്കി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള കാര്യങ്ങള്‍ക്ക് വിശദമായ നിര്‍ദ്ദേശങ്ങള്‍ മാര്‍ഗരേഖയില്‍ പറയുന്നു. 


 പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. കൂടാതെ, ജാഥയും കൊട്ടിക്കലാശവും ഒഴിവാക്കണം. ബൂത്തിനകത്ത് ഒരു സമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂവെന്നും മാര്‍ഗരേഖയില്‍ പറയുന്നു.  ഡിസംബര്‍ ആദ്യവാരമാണ്  തിരഞ്ഞെടുപ്പ് നടക്കുക.


നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു സമയം ഒരു സ്ഥാനാര്‍ഥിക്ക് മാത്രമ പ്രവേശനം അനുവദിക്കൂ. സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ പാടുള്ളൂ. സ്ഥാനാര്‍ഥിക്കൊപ്പം വാഹനവ്യൂഹമോ ആള്‍ക്കൂട്ടമോ പാടില്ല. സ്ഥാനാര്‍ഥിയെ ബോക്കയോ നോട്ട് മാലയോ ഇട്ട് സ്വീകരിക്കാന്‍ പാടില്ല. ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ.


റോഡ് ഷോക്കും വാഹന റാലിക്കും മൂന്ന് വാഹനങ്ങള്‍ മാത്ര൦,  നോട്ടീസും ലഘുലേഖയും ഒഴിവാക്കി പരമാവധി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കണം.  കോവിഡ് രോഗികള്‍ക്കും ക്വാറന്‍റീനില്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ട് നടപ്പാക്കും. സ്ഥാനാര്‍ഥിക്ക് കോവിഡ് ബാധിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങരുത്.


പോളി൦ഗ് ബൂത്തിലേക്ക് കയറുമ്പോഴും  ഇറങ്ങുമ്പോഴും വോട്ടര്‍മാര്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം വോട്ടര്‍മാര്‍ മാസ്ക് മാറ്റിയാല്‍ മതിയാകുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പോളി൦ഗ് സാധനങ്ങളുടെ വിതരണം, പോളി൦ഗ് ബൂത്തുകളുടെ സജ്ജീകരണം, വോട്ടെണ്ണല്‍ ക്രമീകരണം എന്നിവയ്ക്കും മാര്‍ഗരേഖയുണ്ട്.


തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കുന്ന ഒന്നരലക്ഷം  ജീവനക്കാർക്ക് മാസ്കും കൈയുറകളും നൽകും. ശാരീരിക അകലം പാലിച്ചായിരിക്കും ബൂത്തിലെ ക്രമീകരണങ്ങള്‍. എല്ലാ ബൂത്തിലും സാനിറ്റൈസർ ഉണ്ടായിരിക്കും. 75 വയസു കഴിഞ്ഞവർക്കു പോസ്റ്റൽ വോട്ടു ചെയ്യാം. ഇതിന് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും.


ഡിസംബർ ആദ്യ ആഴ്ച; ഏഴ് ജില്ലകൾ വീതം രണ്ട് ഘട്ടമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.  


Also read: Local Body Election: തിരഞ്ഞെടുപ്പിന് തടസമില്ല, തിയതി പിന്നീട്... തിരഞ്ഞെടുപ്പ് കമ്മീഷണര്‍


 ഡിസംബര്‍ 11ന് മുന്‍പ് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബര്‍ 11ന് അവസാനിക്കും അന്നുമുതല്‍ മുതല്‍ ഒരു മാസത്തേക്ക് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണമായിരിക്കും നടക്കുക.


നവംബര്‍ ആദ്യ ആഴ്ചയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതോടെ സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരും.