വാളയാർ കേസിൽ അപ്പീൽ നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിധിപ്പകർപ്പ് കിട്ടിയതിന് ശേഷമായിരിക്കും തുടർ നടപടിയെന്നും, ഉദ്യോ​ഗസ്ഥർക്ക്  വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ അത്  പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.


വാളയാർ പീഡനക്കേസിലെ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വിട്ടയച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ബെഹ്റ രംഗത്തെത്തിയത്. 


വാളയാര്‍ കേസില്‍ അപ്പീല്‍ നല്‍കുമെന്നും മികച്ച അഭിഭാഷകന്റെ സഹായത്തോടെ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. 


കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.


പാലക്കാട് മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ ചുമതല ആര്‍ക്കാകും എന്ന കാര്യത്തില്‍ വ്യക്തിപരമായ അഭിപ്രായമില്ലെന്നും ബെഹ്‌റ പറഞ്ഞു. 


വിഷയം സുപ്രീംകോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിനോ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ അന്വേഷണത്തിനോ ആണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. 


കരുതിക്കൂട്ടിയുള്ള ആക്രമണമാണ് മാവോവാദികള്‍ക്ക് നേരെ നടന്നതെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിവരം മാധ്യമങ്ങളെ അറിയിക്കാമെന്നും ഡിജിപി പറഞ്ഞു.