കോഴിക്കോട്: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്താവനയിൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണഘടനയിൽ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത വ്യക്തിയാണ് സജി ചെറിയാൻ. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയൻ മനസിലാക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.


ALSO READ : Saji Cherian Constituion Controvery: 'ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും...' ഇതാണ് സത്യപ്രതിജ്ഞയിലെ ആ വാചകം



ജനങ്ങളെ കൊള്ളയടിക്കാൻ എഴുതിയതാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് മന്ത്രി പറയുന്നത്. ഇത് അങ്ങേയറ്റം വിവരക്കേടും അശ്ലീലവുമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും മന്ത്രി പറയുന്നു. ഇത് ഏത് ഭരണഘടനയാണ് സജി ചെറിയാൻ വായിച്ചത്? ഇന്ത്യൻ ഭരണഘടന ജനങ്ങളെ ചൂഷണത്തിൽ നന്നും രക്ഷിക്കാനുള്ളതാണ്. തൊഴിലാളികളെ സംരക്ഷിക്കുന്നതും പാർശ്വവത്ക്കരിക്കപ്പെട്ടവരെ കൈപിടിച്ച് ഉയർത്തുന്നതുമാണെന്ന് സുരേന്ദ്രൻ അറിയിച്ചു. 


കോടതിക്കെതിരായ സിപിഎമ്മിന്റെ നിലപാട് മന്ത്രി ആവർത്തിക്കുന്നതും ഗൗരവതരമാണ്. പഞ്ചാബ് മോഡൽ പ്രസംഗത്തിനേക്കാൾ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാനെ പുറത്താക്കിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.


ALSO READ : Saji Cheriyan: ഭരണഘടനയെയും കോടതിയെയും രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ; പ്രസം​ഗം വിവാദത്തിൽ


മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം


പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം  സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ച് പ്രസം​ഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്.


തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് വലിയ നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കമുള്ള നേതാക്കൾ പങ്കെടുത്ത വേദിയിലാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.