കോഴിക്കോട്: തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടെ കുറ്റിപ്പുറം പാലത്തിനടുത്തുള്ള ഗണേശ് ഭവന്‍ വെജിറ്റേറിയന്‍ ഹോട്ടലിനടുത്ത് വാഹനം നിര്‍ത്തി ചായ കുടിക്കുന്നത് ശ്രീധരന്‍ പിള്ള ഒരിക്കലും മുടക്കാറില്ലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ മിസോറാം ഗവര്‍ണര്‍ ആയെങ്കിലെന്താ പതിവിനൊരു മുടക്കവും അദ്ദേഹം വരുത്തിയില്ല. ഇന്നലെ രാവിലെ ഇടപ്പാള്‍ പോകുന്ന വഴി ഹോട്ടലിന്‍റെ മുന്നിലൂടെ കടന്നുപോയ അദ്ദേഹം വാഹനം നിര്‍ത്തി ഗണേശ് ഭവനില്‍ നിന്നും ചായ കുടിച്ച ശേഷമാണ് മടങ്ങിയത്.


എന്നാല്‍ സെഡ് സെക്യൂരിറ്റിയുള്ള ഗവര്‍ണറുടെ വാഹനവ്യൂഹം കടക്കുമുന്നില്‍ നിര്‍ത്തിയപ്പോള്‍ കടയുടമയും നാട്ടുകാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. 


പൊലീസ് സന്നാഹത്തോടെ എത്തിയപ്പോള്‍ പൊലീസുകാര്‍ക്ക് ഇവിടെ എന്താ കാര്യം എന്നായിപ്പോയി കടയുടമയ്ക്ക്. പിന്നീടാണ് കടയുടമയ്ക്ക് മനസ്സിലായത് സ്ഥിരം സന്ദര്‍ശകന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് മിസോറാം ഗവര്‍ണര്‍ ആയാണെന്ന്. 


ഗണേശ് ഭവനിലെത്തിയ ശ്രീധരന്‍ പിള്ള തന്നോട് പ്രത്യേക മമത കാണിക്കാറുള്ള ചായ ഉണ്ടാക്കികൊടുക്കുന്നയാളെ കാണാഞ്ഞതില്‍ അയാളെക്കുറിച്ച് അന്വേഷിക്കുകയും ലീവിലാണെന്ന്‍ അറിയുകയും ചെയ്തു.


എങ്കിലും പതിവ് തെറ്റിക്കാതെ ചായയും വടയും കഴിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത് മാത്രമല്ല ഇനിയും ഇതുവഴി കടന്നുപോകുമ്പോള്‍ വരുമെന്ന് വാക്കുകൊടുത്തിട്ടാണ് അദ്ദേഹം മടങ്ങിയത്.