തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഒമ്പത് മിനിറ്റിനുള്ളിൽ പിരിഞ്ഞു. സഭാ നടപടികൾ ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തി. വാദി പ്രതിയായ പോലെയാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാദികളായ ഏഴ് എംഎൽഎമാർ പ്രതികളായെന്ന് പ്രതിപക്ഷ നേതാവ് വിഡ‍ി സതീശൻ ആരോപിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തത്. ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തി. ചോദ്യോത്തര വേളയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർന്ന് സ്പീക്കർ, പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി.


പ്രതിപക്ഷം ചോദ്യോത്തര വേള വരെ തടസ്സപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സച്ചിൻദേവ് എംഎൽഎ പറഞ്ഞു. മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബാക്കി ചോദ്യോത്തരവേള റദ്ദ് ചെയ്തു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തത് നിരാശാജനകമാണെന്ന് സ്പീക്കർ പറഞ്ഞു. ഒമ്പത് മിനിറ്റ് മാത്രമാണ് സഭ ചേർന്നത്. തിങ്കളാഴ്ച വീണ്ടും സഭ ചേരും.


യൂത്ത് കോൺ​ഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം


നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സം​ഘർഷം. പ്രതിഷേധക്കാർ സ്‌പീക്കറുടെയും, മുഖ്യമന്ത്രിയുടെയും, മുഹമ്മദ് റിയാസിന്റെയും കോലം കത്തിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കമ്പുകളും കല്ലുകളും വലിച്ചെറിഞ്ഞു. ഇതിന് പിന്നാലെയാണ് ജലപീരങ്കി പ്രയോ​ഗിച്ചത്. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി, സ്പീക്കർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ കോലം കത്തിച്ചു.


യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി. പ്രതിഷേധക്കാർ ക്യാമറകൾ തട്ടിമാറ്റിയത്  മാധ്യമപ്രവർത്തകരും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. പോലീസ് പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പിന്തിരിഞ്ഞില്ല.


അതേസമയം, നിയമസഭയിലെ കയ്യാങ്കളിയിൽ എംഎൽഎമാർക്കെതിരെ പോലീസ് കേസ് എടുത്തു. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കെതിരെയാണ് കേസ് എടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. ‍ചാലക്കുടി എംഎൽഎ സനീഷ് കുമാറിൻ്റെയും വാച്ച് ആൻഡ് വാർഡിൻ്റെയും പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.


വാച്ച് ആൻഡ് വാർഡിൻ്റെ പരാതിയിൽ 12 പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. ഏഴ് എംഎൽഎമാർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് എംഎൽഎമാർക്കെതിരെയുമാണ് കേസ്. റോജി എം.ജോണ്‍, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, കെ.കെ രമ, ഉമാ തോമസ്, ടി. സിദ്ദിഖ്, പി.കെ ബഷീര്‍ എന്നിവർക്കെതിരെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


സനീഷ് കുമാർ എംഎൽഎ നൽകിയ പരാതിയിൽ ഭരണപക്ഷ എംഎൽഎമാരായ എച്ച്.സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. എച്ച്. സലാം, സച്ചിൻ ദേവ് എന്നിവരും അഡി.ചീഫ് മാർഷലും വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ കയ്യേറ്റം ചെയ്തെന്നാണ് സനീഷ് കുമാർ എംഎൽഎയുടെ പരാതി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.